കോഴിക്കോട്: 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽറഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. അബ്ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരഞ്ജന കരാർ ഒപ്പുവച്ചു. ഇന്ത്യൻ എംബസി വഴി നൽകിയ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി.
ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. തുടർന്നാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം അബ്ദുൽ റഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. ഈ രേഖകൾ കോടതിൽ സമർപ്പിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും.
ലോകത്താകെയുള്ള മലയാളികൾ ഒന്നിച്ചാണ് ദയാധനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചത്. ബ്ലഡ് മണി നൽകുന്നതിനായി നിശ്ചയിച്ചിരുന്നതിന് മൂന്ന് ദിവസം മുമ്പേയാണ് റഹിം നിയമസഹായ സമിതിയുടെ ധനസമാഹരണ യജ്ഞം പൂർത്തിയായത്. 2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |