തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജൂൺ നാല് പുലർച്ചെ 5 മുതൽ വൈകിട്ട് 7 വരെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് 100 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കളക്ടറുമായ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. 2011 ലെ പൊലീസ് ആക്ട് ചട്ടം 81 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സമയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിന് 100 മീറ്റർ പരിധിയിൽ താഴെ പറയുന്നവ അനുവദിക്കില്ല.
*നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുയോഗം / റാലികൾ.
*ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികൾ.
*ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായ സർവേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സർവേകളുടെയോ സംപ്രേഷണം.
*വോട്ടെണ്ണൽ കേന്ദ്രത്തിൽ നിരീക്ഷകർ, സൂക്ഷ്മ നിരീക്ഷകർ, ക്രമസമാധാന പാലന ചുമതലയുള്ളവർ എന്നിവർ ഒഴികെയുള്ളവരുടെ സെല്ലുലാർ, കോർഡ്‌ലെസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം.
*വോട്ടെണ്ണൽ കേന്ദ്രത്തിൽ 200 മീറ്റർ പരിധിയിൽ രാഷ്ട്രീയപാർട്ടികളോ മറ്റും ബൂത്തുകൾ സജ്ജീകരിക്കൽ.
*ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 134 ബി പ്രകാരം ആയുധം കൈവശം വയ്ക്കാൻ അനുമതിയുള്ളതിൽ ഒഴികെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രത്തിനോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദർശിപ്പിക്കൽ, കൈവശം വയ്ക്കൽ.
ഷോപ്പിംഗ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, മറ്റു വിനോദ കേന്ദ്രങ്ങൾ, വിവാഹം/ മരണം പോലുള്ള ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്ക് ഉത്തരവ് ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |