മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണി മൂന്നാമതും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി ചരിത്ര മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്.
എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവേ, മോദി അടക്കമുള്ള എൻ ഡി എ നേതാക്കൾ പിന്നോട്ട് പോയതോടെ ഓഹരി വിപണി കുത്തനെയിടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റി 3.03 ശതമാനം ഇടിഞ്ഞ് 22,557ലും ബോംബെ ഓഹരി സൂചികയായ സെൻസെക്സ് മൂന്ന് ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. ഒൻപതര വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ശനിയാഴ്ചയാണ് എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നത്. ഓഹരി വിപണിയിൽ അടുത്ത പ്രവൃത്തിദിനം ഇന്നലെയായിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപകരും വൻതോതിലാണ് പണമൊഴുക്കിയതോടെ സെൻസെക്സ് 2,507.47 പോയിന്റ് ഉയർന്ന് 76,468.78 എന്ന റെക്കാഡ് ഉയരത്തിലായിരുന്നു തിങ്കളാഴ്ച വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 733.20 പോയിന്റ് ഉയർന്ന് 23263.90 എന്ന പുതിയ റെക്കാഡിട്ടിരുന്നു.
ചെറുകിട ഇടത്തരം കമ്പനികളുടെ ഓഹരി വിലകളിലും വൻ മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്. മൂന്ന് വർഷത്തിനിടെ ഓഹരിവിപണിയിൽ പ്രകടമായ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ഇന്നലെ ഉണ്ടായത്. ഇന്നലെ മാത്രം രാജ്യത്തെ നിക്ഷേപകരുടെ ആസ്തിയിൽ 14 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാങ്കിംഗ്, ധനകാര്യ, ഓട്ടോ, റിയൽട്ടി , എണ്ണ, പ്രകൃതി വാതകമേഖലകളിലെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലയിൽ ഇന്നലെ 8.6 ശതമാനം വർദ്ധനവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |