ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നതോടെ നിർണായക നീക്കവുമായി ബിജെപി. പ്രതീക്ഷിച്ച പ്രകടനം സാദ്ധ്യമാകാതെ വന്നതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുനിർത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. അതേസമയം, വോട്ടെണ്ണൽ ദിവസത്തിലെ മികച്ച പ്രകടനത്തിലൂടെ സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യത തേടുകയാണ് ഇന്ത്യ സഖ്യവും.
ആന്ധ്രാപ്രദേശിൽ തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്‌ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്. എൻഡിഎയ്‌ക്ക് കഴിഞ്ഞ തവണത്തേത് പോലെ മികച്ച പ്രകടനം സാദ്ധ്യമാകാതെ വന്നതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. അതിനാൽതന്നെ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ടു.
അതേസമയം, ഇന്ത്യ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ സമീപിച്ചതായാണ് വിവരം. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റ് കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുൻ സഹയാത്രികനും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പർക്കത്തിലാണ്.
ഇന്ത്യ സഖ്യം 225 സീറ്റുകളിൽ മുന്നേറുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം. വൈഎസ്‌ആർ കോൺഗ്രസിനെക്കൂടി ഒപ്പം കൂട്ടാൻ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണിക്ക് ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ കൂടിയായാൽ 30ലധികം സീറ്റ് അധികമായി ലഭിക്കും.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഉൾപ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |