കൊച്ചി: എട്ട് മണിക്കൂറിനിടെ കൊച്ചി നഗരമദ്ധ്യത്തിൽ രണ്ട് കൊലപാതക ശ്രമങ്ങൾ. മുൻവൈരാഗ്യത്തിന്റെ പേരിൽ 42കാരിയെ ആളുകൾ നോക്കിനിൽക്കെ യുവാവ് കുത്തി വീഴ്ത്തി. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്യസംസ്ഥാന തൊഴിലാളിയുടെ പോക്കറ്റടിക്കാനുള്ള ശ്രമം തടഞ്ഞതിന്റെ ദേഷ്യത്തിൽ 34കാരനെ സിമന്റ്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തിയതാണ് രണ്ടാമത്തെ സംഭവം. ഈകേസിൽ പ്രതിയെ പിടികൂടാനായിട്ടില്ല.
ഞായറാഴ്ചയാണ് നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ കൊടുംക്രൂരതകൾ അരങ്ങേറിയത്. ചോറ്റാനിക്കര കുരീക്കാട് ചെമ്മാട്ട് വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സിനിക്കാണ് (42) വയറിനും കൈയ്ക്കും കുത്തേറ്റത്. കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണമാലി സ്വദേശി ജോർജ് ധനേഷാണ് (33) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ചേർത്തല കുത്തിയതോട് അറപ്പാത്തറ വീട്ടിൽ വീട്ടിൽ ശ്യാംകുമാറിനാണ് തലയ്ക്ക് അടിയേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടിരക്ഷപ്പെട്ട പ്രതി എറണാകുളം സ്വദേശി അൻവറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഉച്ചയ്ക്ക് 2 മണി
എറണാകുളം ജോസ് ജംഗ്ഷനിൽ ഭക്ഷണ വിതരണ സ്ഥലത്തെ ക്യൂവിൽ നിൽക്കുകയായിരുന്നു ശ്യാംകുമാർ. മുന്നിൽ നൽക്കുകയായിരുന്ന അൻവർ, അന്യസംസ്ഥാന തൊഴിലാളിയുടെ പോക്കറ്റിൽ നിന്ന് പണവും മൊബൈലും കവരാർ ശ്രമിച്ചത് ശ്യാം മറ്റുള്ളവരെ കാട്ടിക്കൊടുത്തു. ഈ ദേഷ്യത്തിന് അൻവർ സിമന്റ് കട്ടയെടുത്ത് ശ്യാമിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഓടിക്കൂടിയവരാണ് ഇയാളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് തുന്നിക്കെട്ടലുണ്ട്. അൻവറിനെ ഉടൻ പിടികൂടുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.
രാത്രി 10.30
കാക്കനാട് സ്വദേശിനിയായ 55കാരിയും സിനിയും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് സിനി 55കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. 55കാരി ഇക്കാര്യം ഒപ്പംതാമസിക്കുന്ന ജോർജ് ധനേഷിനോട് പറഞ്ഞിരുന്നു. സംഭവദിവസം എറണകുളം സൗത്തിൽ വച്ച് സിനിയും 55കാരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോർജ് ധനേഷ്, സിനിയെ തള്ളിയിട്ട് കുത്തുകയായിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ ജോർജ് ധനേഷ് ഓടിമറഞ്ഞു. ഇയാളെ 55കാരിയുടെ കാക്കനാട്ടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സിനി അപകടനില തരണംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |