തൃശൂർ: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂർ കോൺഗ്രസ് നേതൃത്വത്തിൽ പോര്. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലിൽ പോസ്റ്റർ പതിച്ചു. ജോസ് വള്ളൂർ രാജിവയ്‌ക്കുക, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലിൽ പതിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുരളീധരന്റെ തോൽവിയോടെ തൃശൂർ കോൺഗ്രസിലുണ്ടായ ഭിന്നതയും തർക്കവുമാണ് ഇതിലൂടെ പുറത്തായത്. പോസ്റ്റർ നീക്കം ചെയ്‌തെങ്കിലും മുരളീധരന്റെ തോൽവിയിൽ തൃശൂർ കോൺഗ്രസിൽ പോര് ഇനിയും രൂക്ഷമായേക്കും. തോൽവിയിൽ കെ മുരളീധരൻ നേതൃത്വത്തിനെതിരെ നേരത്തേ രംഗത്തെത്തിയിരുന്നു.
തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കളാരും എത്തിയില്ലെന്നും സംഘടനാ തലത്തിൽ കാര്യമായ പ്രവർത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്റെ ആരോപണം. തൃശൂരിൽ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ തോൽവിയിൽ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. സംഭവത്തിൽ ടിഎൻ പ്രതാപനും ജോസ് വള്ളൂരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുരുതി കൊടുത്തോയെന്ന് ജനം തീരുമാനിക്കും: കെ മുരളീധരൻ
ഇനിയൊരു മത്സരത്തിന് ആലോചനയില്ല. പൊതുരംഗത്ത് നിന്നു കുറച്ചുകാലം വിട്ടുനിൽക്കുകയാണ്. കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും പങ്കെടുക്കാൻ പോകില്ല. സാധാരണ പ്രവർത്തകനായി തുടരും. സംഘടനാ പ്രവർത്തനങ്ങളിലേക്കില്ല.
സുരേഷ്‌ഗോപിക്കായി മൂന്നുവട്ടം പ്രധാനമന്ത്രി വന്നു. സുനിൽ കുമാറിനായി പിണറായി വന്നു. തനിക്കായി ഡികെ ശിവകുമാർ മാത്രമേ വന്നിട്ടുള്ളൂ. അടുത്ത തവണ മത്സരിക്കാൻ ചെറുപ്പക്കാർ വരട്ടെ . കോൺഗ്രസ് സംവിധാനം മൊത്തത്തിൽ പ്രയാസത്തിലാണ്. അത് മാറ്റിയെടുക്കണമെന്നേ പറയുന്നുള്ളൂ. അതിനാൽ തോറ്റുവെന്ന് പറഞ്ഞാൽ ശരിയാവില്ല. എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ ദുഃഖം ഉണ്ടാകില്ലായിരുന്നു.
അടിയൊഴുക്ക് ഉണ്ടായിട്ടുണ്ട്. ജനിച്ച സ്ഥലത്ത് രാശിയില്ല. ദേശീയ നേതൃത്വത്തോട് പരാതി പറയുന്നില്ല. തൃശൂരിൽ കോ ഓർഡിനേഷൻ ഇല്ലെന്ന് സംസ്ഥാന നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ് ബിജെപിയുടെ മുന്നേറ്റത്തിന് കാരണം. മുന്നാക്കവോട്ടുകളും ക്രൈസ്തവ വോട്ടുകളും അവർക്ക് സമാഹരിക്കാനായി. മുസ്ലിം വോട്ടുകൾ ചില നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫിനൊപ്പമായി. സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ പഞ്ചായത്തുകളിൽ ബിജെപി കടന്നുകയറി.
യുഡിഎഫിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായപ്പോൾ മൂന്നാമതായി. സിപിഎം-ബിജെപി അന്തർധാര ഉണ്ടായിട്ടുണ്ട്. സംഘടനാപരമായ ദൗർബല്യം പാർട്ടിക്കുണ്ട്. നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എങ്ങനെ മറികടക്കാമെന്ന് ആലോചിക്കണം. ബൂത്ത് പ്രവർത്തനത്തിലും വോട്ടു ചേർക്കുന്നതിലും വീഴ്ചയുണ്ടായി. തൃശൂർ പൂരം മുതൽക്കാണ് കാര്യങ്ങൾ പാളിയത്. പൂരം സർക്കാരിനെതിരായി. അത് ഉപയോഗപ്പെടുത്താൻ യുഡിഎഫിനായില്ല. പൊലീസ് കമ്മിഷണർ എൽഡിഎഫിന്റെ ഡീലിന്റെ ഭാഗമായാണ് പ്രവർത്തിച്ചത്. അതിന്റെ ഗുണം ബിജെപിക്കുണ്ടായെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |