ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിന്റെയും നെയ്യാറ്റിൻകര കൗൺസിൽ വാർഡിന്റെ അതിർത്തിപ്രദേശവുമായ ശാന്തിപുരം-പുന്നക്കാട് റോഡ് കുഴികളുടെ പറുദീസയാകുന്നു. റോഡ് ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. ദിവസങ്ങൾക്ക് മുമ്പ് പൊയ്ത കനത്തമഴയിൽ റോഡിലെ ടാർ പൂർണമായും ഒലിച്ചുപോയി.
രണ്ട് കിലോമീറ്ററോളം പഞ്ചായത്ത് പരിധിയിലും ഒന്നരക്കിലോമീറ്ററോളം നഗരസഭയുടെ കീഴിലുള്ള റോഡും പൂർണമായും തകർന്നിരിക്കുകയാണ്. ഒരേസമയം എതിർദിശയിൽ നിന്നും വാഹനങ്ങൾ വേഗത്തിലെത്തിയാൽ അപകടസാദ്ധ്യത കൂടുതലാണ്. രാത്രിയിലും അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
മെയിന്റനൻസും നടക്കുന്നില്ല
ബില്ലുകൾ യഥാസമയം തീർപ്പാക്കി കരാറുകാരുടെ അക്കൗണ്ടിലേക്ക് തുക കൈമാറാത്തതിനാൽ മെയിന്റനൻസ് വർക്കും ഏറ്റെടുത്ത് നടത്തുവാൻ പുതിയ കരാറുകാർ തയ്യാറാവുന്നില്ല. ഇലക്ഷൻ ചട്ടം നിലവിലുള്ളതിനാൽ ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു നേരത്തെയുള്ള ഉദ്യോഗസ്ഥരുടെ ന്യായം. പുതിയ പ്രോജക്ട് വച്ചേ നവീകരണം സാദ്ധ്യമാവുകയുള്ളൂവെന്നാണ് എൽ.എസ്.ജി.ഡി വിഭാഗം പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട്. യാതൊരുവിധ സുരക്ഷിതത്വവും ഉറപ്പാക്കാതെയുള്ള നിർമ്മാണജോലികൾ ശരവേഗത്തിൽ പൂർത്തീകരിച്ചാണ് കരാറുകാർ കാശ് തട്ടുന്നത്.
സുരക്ഷ ഉറപ്പാക്കണം
ബാലരാമപുരം ഭാഗത്തു നിന്ന് നിരവധി ഓട്ടോ –ടാക്സി സർവീസുകൾ ഇതുവഴി പോവുന്നുണ്ട്. സ്കൂൾ തുറന്നതോടെ നിരവധി പ്രൈവറ്റ് അൺ-എയ്ഡഡ് സ്കൂൾ വാഹനങ്ങളും പിഞ്ചു കുഞ്ഞുങ്ങളുമായി ശാന്തിപുരം –പുന്നക്കാട് വഴിയാണ് കടന്നുപോകുന്നത്.
നാട്ടുകാർ പഞ്ചായത്ത് –നഗരസഭ അധികൃതരോട് പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുപോലും നോക്കുന്നില്ല. തിരുവനന്തപുരം, മെഡിക്കൽകോളേജ് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ റോഡ് തകർന്നതോടെ ദുരിതമാണ്.
ഫണ്ട് അനുവദിക്കണം
ശാന്തിപുരം –പുന്നക്കാട് റോഡിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്-ജില്ലാ പ്രതിനിധികൾ എന്നിവർ ഇടപെട്ട് അടിയന്തര ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബില്ലുകൾ മാറുന്നില്ലെന്ന് കരാറുകാർ
പഞ്ചായത്ത്- നഗരസഭ വാർഡുകളിലെ റോഡുകളുടെ നവീകരണം പൂർത്തീകരിച്ചിട്ടും ബില്ലുകൾ മാറുന്നില്ലെന്നാണ് കരാറുകാരുടെ ആക്ഷേപം. മുൻകാലങ്ങളിൽ റോഡുകളിൽ മെയിന്റൻസ് വർക്ക് ചെയ്യുന്നതിന് രണ്ട് ലക്ഷംരൂപ അടിയന്തര ഫണ്ട് ലഭിച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഉദ്യോഗസ്ഥ വൃന്ദം ബില്ലുകൾ പാസാക്കുന്നില്ല. പുതിയ പ്രോജക്ട് കൈമാറി പുന്നക്കാട് ശാന്തിപുരം റോഡ് നവീകരണം സാദ്ധ്യമാക്കാൻ കാലതാമസം നേരിടുമെന്നാണ് കരാറുകാരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |