ന്യൂഡൽഹി: മെഡിക്കൽ പരിശോധനകൾക്കായി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം ഡൽഹി റൗസ് അവന്യു കോടതി തള്ളി. മദ്യനയക്കേസിലാണ് ജഡ്‌ജി കാവേരി ബവേജയുടെ നടപടി. ഇ.ഡിയുടെ കടുത്ത എതിർപ്പ് ഉൾപ്പെടെ കോടതി പരിഗണിച്ചു. അതേസമയം, സ്ഥിരജാമ്യം വേണമെന്ന കേജ്‌രിവാളിന്റെ മറ്റൊരു ഹർജിയിൽ ഈ മാസം 7ന് വാദം കേൾക്കാനും തീരുമാനിച്ചു. തീഹാർ ജയിലിൽ കഴിയുന്ന കേജ്‌രിവാളിനെ ഇന്നലെ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കിയപ്പോൾ ഈ മാസം 19 വരെ റിമാൻഡ് ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ജൂൺ രണ്ടിന് വൈകിട്ട് തിരികെ ജയിലിൽ കീഴടങ്ങി.
ഓഫീസ് കാര്യത്തിൽ തീരുമാനം
ഡൽഹി ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ആം ആദ്മി പാർട്ടി ആസ്ഥാനം ഈമാസം 15ന് ഒഴിയേണ്ടതുണ്ട്. ഈസാഹചര്യത്തിൽ പുതിയ ആസ്ഥാനം നിർമ്മിക്കുന്നത് വരെ താത്കാലിക ഓഫീസ് അനുവദിക്കണമെന്ന പാർട്ടിയുടെ ആവശ്യത്തിൽ ആറാഴ്ചയ്‌ക്കകം കേന്ദ്രം തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആം ആദ്മി പാർട്ടിയുടെ ഹർജിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റേതാണ് നിർദ്ദേശം. ദേശീയ പാർട്ടിയായതിനാൽ കേന്ദ്രത്തിന്റെ ജനറൽ പൂൾ റസിഡൻഷ്യൽ അക്കോമഡേഷൻ പദ്ധതിയിലുൾപ്പെടുത്തി ഓഫീസ് നിർമ്മാണത്തിന് സ്ഥലം അനുവദിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |