ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയും. ഇതുസംബന്ധിച്ചുള്ള നിർദ്ദേശം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചുവെന്നാണ് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപി എന്നനിലയിൽ സുരേഷ് ഗോപി മന്ത്രിയാകുമെന്ന് നേരത്തേ വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി നേതൃത്വത്തിനോട് ഏറെ അടുപ്പമുള്ള വ്യക്തികൂടിയാണ് സുരേഷ് ഗോപി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം തൃശൂരിൽ സ്ഥാനാർത്ഥിയായതും.
ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി ഇന്നുരാവിലെ ഡൽഹിയിൽ വച്ച് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗം എന്ന ഭാരം തലയിൽ എടുത്തുവയ്ക്കുന്നില്ല. ഞാൻ മറ്റൊരു എംപിയാണ്. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തത് വീറും വാശിയാേടും ചെയ്യണം. കേന്ദ്രമന്ത്രിയാകുമോ എന്നതിൽ ഇനിയും പറയുന്നത് നെഗറ്റീവ് ആവും. ഒരുപാടുപേർ വിളിച്ചു. ഉപദേശിച്ചു. എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ നിഷേധിക്കില്ലെന്ന് കഴിഞ്ഞദിവസം സുരേഷ്‌ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 'സിനിമയാണ് തന്റെ പാഷൻ. ഇക്കാര്യം നേതാക്കളോട് പറയും. സിനിമ മാതാപിതാക്കളെപ്പോലെയാണ്. കൂടുതൽ സിനിമകൾ ചെയ്യും. നടനെന്ന നിലയിലാണ് വോട്ടു കിട്ടിയതെന്ന ചെന്നിത്തലയുടെ പരാമർശത്തിന് മറുപടി കൈയിലുണ്ട്. തത്കാലം പറയുന്നില്ല. സ്ത്രീകളുടെ ക്ഷേമത്തിനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകും. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. കൊച്ചി മെട്രോ റെയിൽ തൃശൂരിലേക്ക് നീട്ടാൻ ശ്രമിക്കും. തൃശൂർപ്പൂരം നടത്താൻ പുതിയ സ്‌ക്രിപ്‌റ്റുണ്ടാക്കും. എം.പിയെന്ന നിലയിൽ പല വകുപ്പുകളുമായി ബന്ധപ്പെട്ട് പലതും ചെയ്യാനാകും. അതിന് 10 വകുപ്പുകളുടെ പിന്തുണ വേണം. സംസ്ഥാനത്തിനായി സമർപ്പിക്കുന്ന പദ്ധതികൾ സാദ്ധ്യമാക്കാനാണത്' അദ്ദേഹം പറഞ്ഞു.
തൃശൂർ മണ്ണുത്തിയിൽ നിന്ന് പുഴയ്ക്കൽ പാടത്തിന്റെ പിന്നിലൂടെ ചങ്ങരംകുളത്തും തുടർന്ന് പൊന്നാനിയിലുമെത്തുന്ന രണ്ടുവരി മേൽപ്പാതയ്ക്ക് ശ്രമിക്കും. തൃശൂരിലെ ഗതാഗതതടസവും മലിനീകരണ പ്രശ്‌നവും ഇതിലൂടെ ഒഴിവാകും. ഇത് കൊണ്ടുവരുമ്പോൾ ചൂണ്ടൽ ഭാഗത്തുള്ള കച്ചവടത്തിന് നേരിയ തോതിലെങ്കിലും മങ്ങലേൽക്കും. എല്ലാവരുടെയും സമ്മതത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബി.ജെ.പിയുടെ മുഖമാവാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു..
തൃശൂരിന്റെ മാത്രമല്ല, തെക്കെ ഇന്ത്യയുടെ പ്രതിനിധിയായാണ് ലോക്‌സഭയിൽ എത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കും. സാംസ്കാരിക തലസ്ഥാനം എന്ന നിലയിൽ തൃശൂരിന് വേണ്ടതെല്ലാം നൽകാൻ ശ്രമിക്കും. കേന്ദ്രമന്ത്രി പദത്തിൽ ഒതുങ്ങാൻ ആഗ്രഹമില്ല. പാർട്ടി തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |