ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും മുന്നിൽ വിലപേശൽ കൂടുതൽ കടുപ്പിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയും. സർക്കാരിൽ തങ്ങൾക്ക് കാര്യമായ ഇടപെടൽ സാദ്ധ്യമാക്കുന്ന താക്കോൽ സ്ഥാനങ്ങൾ വേണമെന്നതാണ് ഇരു കക്ഷികളുടെയും ആവശ്യം. സ്പീക്കർ പദവി വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നാക്കം പോകാത്ത ടിഡിപി മുസ്ലീം സംവരണം വേണമെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മതാധിഷ്ഠിത സംവരണം വേണ്ടെന്ന നിലപാടാണ് ബിജെപിക്കുള്ളത്. ടിഡിപിയുടെ ആവശ്യത്തിന് വഴങ്ങേണ്ടിവന്നാൽ നിലപാടിയിൽ നിന്നുള്ള തിരിച്ചുപോകലാവും അത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ ടിഡിപിയുടെ പിന്തുണ അനിവാര്യമാണുതാനും. അധികാരത്തിനുവേണ്ടി നിലപാടുകൾ ബിജെപി ബലികഴിക്കുമോ എന്ന് കാരത്തിരുന്നുകാണാം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ദേശീയ രാഷ്ട്രീയത്തിലോ, സംസ്ഥാന രാഷ്ട്രീയത്തിലോ ഒന്നുമല്ലാതായിരുന്ന ചന്ദ്രബാബു നായിഡുവാണ് ഇപ്പോൾ എൻഡിഎയുടെ പ്രധാനമന്ത്രിയെ നിർണയിക്കുന്നതിൽ വരെ നിർണായക പങ്കുവഹിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. അപ്രസക്തനും അശരണനുമായിരുന്ന നായിഡുവിനെ ഇപ്പോഴത്തെ നിലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയാണെന്നാണ് മറ്റൊരു കൗതുകം. ആന്ധ്രയിലെ ഭരണം പിടിച്ചതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ചുകയറി. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ കിംഗ് മേക്കറുമായി.
സഖ്യകക്ഷികളുടെ മേധാവിത്വത്തിന് വഴങ്ങേണ്ടി വരുന്ന മൂന്നാമൂഴത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ നയങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്ന് തുടക്കത്തിലേ വ്യക്തമായിരിക്കുകയാണ്. ടിഡിപിയുടെയും ജെഡിയുവിന്റെയും നിലപാടുകളുമായി പൊരുത്തപ്പെടുന്ന നയങ്ങളേ ബിജെപിക്ക് ഇനി നടപ്പാക്കാനാകൂ.സർക്കാരിന് പൊതുമിനിമം പരിപാടി വേണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം ബിജെപിയുടെ തന്നിഷ്ടം നടക്കില്ലെന്നുള്ള മുന്നറിയിപ്പാണ്. നേരത്തേയുള്ള രണ്ടുവട്ടവും ഘടകകക്ഷികൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒരു വിലയും ബിജെപി കൽപ്പിച്ചിരുന്നില്ല. പത്തുവർഷത്തിനിടെ പത്തുതവണ പോലും എൻഡിഎ യോഗം കൂടിയിരുന്നില്ല. മോദിയും ഷായും ചേർന്നാണ് എല്ലാം തീരുമാനിച്ചിരുന്നതും നടപ്പാക്കിയിരുന്നതും.
പ്രതിപക്ഷം ഏറെ എതിർത്ത, അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് പറഞ്ഞ പുതിയ സേനാ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിൽ ജെഡിയു കുരുക്കിട്ടുകഴിഞ്ഞു. ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിനുശേഷം ജെഡിയു വക്താവ് കെസി ത്യാഗിയാണ് പദ്ധതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്. സമഗ്ര ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. ജെഡിയുവിന്റെ ആവശ്യം പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കുകയും ചെയ്‌തു. ആവശ്യത്തിൽ നിന്ന് ജെഡിയു പിന്മാറിയില്ലെങ്കിൽ അഗ്നിവീർ പദ്ധതിക്ക് അകലാ ചരമം അടയാനായിരിക്കും വിധി. 2022 ജൂണിൽ ആരംഭിച്ച പദ്ധതിക്കെതിരെ വിമർശനമുയർന്ന പശ്‌ചാത്തലത്തിൽ സേനയ്‌ക്കുള്ളിൽ അഭിപ്രായ സർവേ തുടങ്ങുന്നുണ്ട്. പരിഷ്‌കരിക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കുകയും ചെയ്‌തു.
ജെഡിയു-ബിജെപി ഭിന്നതയ്ക്ക് സാദ്ധ്യതയുള്ള മറ്റൊരു വിഷയം ജാതി സെൻസസാണ്. ബീഹാറിൽ മഹാമുന്നണിയുടെ ഭാഗമായിരുന്നപ്പോൾ, ജെഡിയു സർവെ നടത്തിയിരുന്നു. കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വ്യാപകമായി ജാതി സെൻസസ് പ്രചാരണായുധമാക്കിയിരുന്നു. എൻഡിഎ സർക്കാരിൽ വിലപേശൽ ശക്തി ലഭിച്ച ജെഡിയുവിന്റെ നിലപാട് ബിജെപിക്ക് തലവേദനയാകും. ബിജെപി കടുംപിടുത്തം ഉപേക്ഷിക്കുകയോ, ജെഡിയുവിനെ അനുനയിപ്പിക്കുകയോ ചെയ്യേണ്ടിവരും.
ഏക സിവിൽ കോഡ് വിഷയത്തിൽ എതിർപ്പില്ലെന്ന് ജെഡിയു പറഞ്ഞത് ബിജെപിക്ക് ആശ്വാസമായി. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, നിയമം, ഐ.ടി തുടങ്ങിയ വകുപ്പുകൾ ബിജെപി കൈവിട്ടേക്കില്ലെങ്കിലും പ്രാധാന്യമുള്ള നിരവധി വകുപ്പുകൾ സഖ്യകക്ഷികൾക്ക് നൽകേണ്ടി വരുന്നത് ബിജെപി നയങ്ങൾക്ക് തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |