തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി മാർക്ക് വിവാദത്തിൽ ചോദ്യപേപ്പർ ചോർന്നോ എന്നതിലടക്കം സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. ക്രമക്കേട് കണ്ടെത്തിയാൽ കേസെടുക്കും. പരീക്ഷ റദ്ദാക്കേണ്ടിയും വന്നേക്കാം. 67പേർക്ക് മുഴുവൻ മാർക്ക് (720) ലഭിച്ചതിലുൾപ്പെടെ വൻ വിമർശനമുയർന്നതോടെ നാഷണൽ മെഡിക്കൽ കമ്മിഷന്റെ ആവശ്യ പ്രകാരമാണ് അന്വേഷണം. കമ്മിഷനും അന്വേഷണം നടത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് മുഴുവൻ മാർക്കോടെ ഇത്രയുംപേർ ഒന്നാംറാങ്ക് നേടുന്നത്.
കേരളത്തിൽനിന്ന് നാലും തമിഴ്നാട്ടിൽ എട്ടും രാജസ്ഥാനിലെ കോട്ടയിൽ ഒരു കോച്ചിംഗ് സെന്ററിൽ പഠിച്ച 10പേർക്കുമുൾപ്പെടെ ഒന്നാംറാങ്കുണ്ട്. ആറുപേർ ഹരിയാനയിൽ നിന്നുള്ളവരും ഒരേ സെന്ററിൽ ഒരേഹാളിൽ അടുത്തടുത്ത സീറ്റ് നമ്പർ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020ൽ രണ്ട്, 2021ൽ മൂന്ന്, 2023ൽ രണ്ടുപേർക്കുമായിരുന്നു 715 മാർക്കോടെ ഒന്നാംറാങ്ക്. ഇക്കുറി കേരളത്തിൽ 700ലേറെ മാർക്കുള്ള മുന്നൂറോളം പേരുണ്ട്. 675-700നുമിടയിൽ രണ്ടായിരംപേർ. 650ലേറെ മാർക്കുള്ള മൂവായിരം പേർ.
കൂടുതൽ റാങ്കുകാർ വന്നത് അസ്വാഭാവികമാണെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും കാട്ടി നിരവധി പരാതികൾ കമ്മിഷന് ലഭിച്ചു. ഇവ സി.ബി.ഐയ്ക്ക് കൈമാറും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻ.ടി.എ) പരീക്ഷ നടത്തുന്നതെങ്കിലും മെഡിക്കൽ കമ്മിഷന്റെ അനുമതിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
സി.ബി.ഐ അന്വേഷിക്കുന്നത്
1.ഒന്നാംറാങ്ക് കിട്ടിയവരുടെ ഇതുവരെയുള്ള പഠനനിലവാരം
2.ചോദ്യപേപ്പർ എവിടെയെങ്കിലും ചോർന്നിട്ടുണ്ടോ
3.ഏതെങ്കിലും പ്രദേശത്ത് മാത്രമായി മാർക്കുകൂടിയോ
4.ഏതെങ്കിലും കോച്ചിംഗ്സെന്ററിൽ പഠിച്ചവർക്ക് റാങ്ക് കിട്ടിയതിൽ
അസ്വാഭാവികതയുണ്ടോ
5.ചോദ്യപേപ്പർ ലളിതമാക്കിയതിൽ അസാധാരണത്വമുണ്ടോ
എം.ബി.ബി.എസ്
പ്രവേശനം കടുക്കും
ഗവ.മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞവർഷം പ്രവേശനംകിട്ടിയ മാർക്കിൽ ഇത്തവണ പ്രവേശനംകിട്ടില്ല. 685 മാർക്കിൽ കുറവുള്ളവർക്ക് സ്റ്റേറ്റ്മെരിറ്റിൽ സാദ്ധ്യതകുറവ്. കഴിഞ്ഞവർഷം 640മാർക്കോടെ 865 റാങ്കുള്ളവർക്ക് പ്രവേശനം കിട്ടി
സംവരണവിഭാഗത്തിലും പ്രതിഫലിക്കും. കഴിഞ്ഞവർഷം 612 മാർക്കോടെ 1822 റാങ്കുള്ളവർക്കുവരെ ഈഴവ സംവരണത്തിൽ പ്രവേശനം ലഭിച്ചു. ഇക്കുറി ഉയർന്ന മാർക്കുള്ളവർക്കുവരെ ഒരുപക്ഷേ സ്വാശ്രയകോളേജുകളിലേ സാദ്ധ്യതയുള്ളൂ
''ചോദ്യം എളുപ്പമായിരുന്നെന്നും പരാതികളിൽ കഴമ്പില്ലെന്നുമാണ് പ്രാഥമികനിഗമനം. അന്വേഷണത്തിൽ എല്ലാവശങ്ങളും പരിശോധിക്കും
-ഡോ.മോഹനൻകുന്നുമ്മേൽ,
മെഡിക്കൽ കമ്മിഷനംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |