ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെയും വീഴ്ത്തി യു.എസ് പടയോട്ടം
ടെക്സാസ്: മുൻ ചാമ്പ്യൻമാരായ പാകിസ്ഥാനെയും കീഴടക്കി ട്വന്റി-20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിൽ യു.എസിന്റെ കുതിപ്പ് തുടരുകയാണ്. സഹആഥിയേത്വം വഹിക്കുന്നതുകൊണ്ട് മാത്രം ട്വന്റി-20 ലോകപ്പിൽ കളിക്കാൻ അവസരം കിട്ടിയവർ എന്ന വിലയിരുത്തലുകൾ അടിച്ച് പറപ്പിച്ച് യു.എസ് കുതിക്കുകയാണ്. ആദ്യ മത്സരത്തിൽ കാനഡയെ 3 വിക്കറ്റിന് കീഴടക്കിയ അവർ കഴിഞ്ഞ ദിവസം സൂപ്പർ ഓവറോളം നീണ്ട പോരാട്ടത്തിൽ പാകിസ്ഥാനെയും കടപുഴക്കി.
ലോകകപ്പിന് മുന്നോടിയായി യു.എസിന്റെ സന്നാഹ മത്സരം ബംഗ്ലാദേശുമായിട്ടായിരുന്നു. യു.എസ് പോലൊരു ടീമിനെതിരെ കളിച്ചാണോ ലോകകപ്പ് പോലാരു വലിയ ടൂർണമെന്റിന് ഒരുങ്ങേണ്ടതെന്നായിരുന്നു അ പരമ്പരയ്ക്ക് മുൻപ് ബംഗ്ലാദേശ് സൂപ്പർ താരം ഷാക്കിബ് അൽ ഹസന്റെ പരിഹാസം. എന്നാൽ ആ മൂന്ന് മത്സര പമ്പരയിലെ ആദ്യ രണ്ട് കളിയും ജയിച്ച് 2-1ന് പരമ്പര സ്വന്തമാക്കിയാണ് യു.എസ് ഷാക്കിബിനും തങ്ങളെ ചെറുതായിക്കണ്ടവർക്കും മറുപടി നൽകിയത്.
നിലവിൽ ഗ്രൂപ്പ് എയിൽ കളിച്ച രണ്ട്മത്സരങ്ങളും ജയിച്ച് ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് യു.എസ്.എ
സൂപ്പർ ഓവർ ത്രില്ലർ
ടെക്സാസിലെ ഗ്രാൻഡ് പ്രിയിർ സ്റ്റേഡിയം വേദിയായ ത്രില്ലർ പോരാട്ടത്തിൽ സൂപ്പർ ഓവറിൽ പാകിസ്ഥാനെ 5 റൺസിനാണ് യു.എസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടത്തു. മറുപടിക്കിറങ്ങിയ യു.എസ്.എയും 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. പാക് താരം മുഹമ്മദ് ആമിർ എറിഞ്ഞ സൂപ്പർ ഓവറിൽ യു.എസ് 18 റൺസാണ് നേടിയത്. 7 റൺസും എക്സ്ട്രാസായിരുന്നു. ആരോൺ ജോൺസും (11), ഹർമീത് സിംഗുമായിരുന്നു യു.എസിന്റ ബാറ്റർമാർ.സൗരഭ് നേത്രവാൽക്കറായിരുന്നു യു.എസിനായി സൂപ്പർ ഓവർ എറിഞ്ഞത്. മൂന്നാം പന്തിൽ ഇഫ്തിഖർ (4) പുറത്തായി. പിന്നീട് ഫഖറിനും ഷദാബിനും ടീമിനെ വിജയലക്ഷ്യത്തിലെത്തിക്കാനായില്ല. 13റൺസിൽ പാക് വെല്ലിവിളി അവസാനിച്ചു.
നേരത്തേ 26/3 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയ പാകിസ്ഥാനെ ക്യാപ്ടൻ ബാബർ അസമും (43), ഷദാബ് ഖാനും (25 പന്തിൽ 40),ഷഹീൻ അഫ്രീദിയുമാണ് ( പുറത്താകാതെ 23) ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. യു.എസിനായി കെൻജികെ 3 വിക്കറ്റ് വീഴ്ത്തി. ചേസിംഗിൽ യു.എസ് ക്യാപ്ടൻ മോണക് പട്ടേൽ (50) അർദ്ധസെഞ്ച്വറി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |