ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ് ) മൂന്നാമത്തെ പ്രവേശനം ആഘോഷമാക്കി ഇന്ത്യൻ വംശജയായ സുനിത വില്യംസ്. ഐ.എസ്.എസിലേക്ക് നൃത്തച്ചുവടോടെ പ്രവേശിക്കുന്ന സുനിതയുടെ വീഡിയോ വൈറലായി. നിലയത്തിലെ മറ്റ് ഏഴ് സഞ്ചാരികൾ ആലിംഗനത്തോടെ സുനിതയെ സ്വീകരിച്ചു.
ഐ.എസ്.എസിലേക്കുള്ള യാത്രയിൽ തനിക്ക് പ്രിയപ്പെട്ട മീൻ കറിയും സുനിത ഒപ്പം കൂട്ടിയതായി നാസ ഇന്നലെ ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഒരു ചെറിയ ഗണേശ വിഗ്രഹവും സുനിതയ്ക്കൊപ്പമുണ്ട്. മുൻയാത്രകളിൽ സമോസ, ഭഗവത്ഗീത തുടങ്ങിയവയും സുനിത ഐ.എസ്.എസിൽ എത്തിച്ചിരുന്നു. ഇത്തവണ സമോസ സുനിതയ്ക്കൊപ്പമില്ലെന്നും നാസ അറിയിച്ചു. 58കാരിയായ സുനിത ജനിച്ചതും വളർന്നതും യു.എസിലാണ്. പിതാവ് ഇന്ത്യൻ വംശജനും മാതാവ് സ്ലോവേനിയക്കാരിയുമാണ്.
ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 11.04 ഓടെയാണ് സുനിതയും അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോറും സഞ്ചരിച്ച ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകം ഐ.എസ്.എസുമായി ബന്ധിപ്പിച്ചത്. ഐ.എസ്.എസിൽ എത്തുന്നതിന് മുമ്പ് സ്റ്റാർലൈനറിൽ ഹീലിയം ചോർച്ച കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതോടെ പേടകത്തെ ഐ.എസ്.എസിലേക്ക് ബന്ധിപ്പിക്കുന്ന പ്രക്രിയ (ഡോക്കിംഗ്) വൈകി. മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനറിന്റെ ആദ്യ ദൗത്യമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |