ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള പുൽത്തകിടിയിൽ എത്തിയപ്പോഴായിരുന്നു യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരും എംപിമാരും തൃശൂരിന്റെ നിയുക്ത എംപിയെ വളഞ്ഞത്. ആശംസാ പ്രവാഹത്താൽ മൂടുകയായിരുന്നു അവരെല്ലാം സുരേഷ് ഗോപിയെ. ഇവർക്കിടയിൽ നിന്ന് ഒരു സിനിമാതാരവും സുരേഷിനെ കാണാൻ എത്തി. ഭോജ്‌പുരി നടനും ഗോരഖ്പൂരിൽ നിന്ന് വിജയിച്ച ബിജെപി എംപിയുമായ രവി കിഷൻ ആയിരുന്നു അത്.
സർ ഐം രവി കിഷൻ ഫ്രം ഗോരഖ്‌പൂർ എന്ന് പറഞ്ഞാണ് അദ്ദേഹം സുരേഷിനടുത്തേക്ക് എത്തിയത്. താനൊരു നടനും കൂടിയാണെന്ന് പറഞ്ഞപ്പോൾ, അറിയാമെന്ന് സുരേഷും പ്രതികരിച്ചു. സുരേഷ് ഗോപി നേടിയ വമ്പൻ വിജയത്തെ രവി കിഷൻ അഭിനന്ദിക്കുകയും ചെയ‌്തു.
മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ക്യാബിനറ്റ് റാങ്ക് കിട്ടുമെന്നാണ് അറിയുന്നത്. നാളെ വൈകിട്ട് 7.15നാണ് ചടങ്ങ്. മോദിക്കൊപ്പം അമ്പതോളം പേരുടെ സത്യപ്രതിജ്ഞയാണ് നിശ്ചയിച്ചിരിക്കുന്നത്. സഖ്യകക്ഷികളിലെ പ്രമുഖരുമുണ്ടാകും.
കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് നേടിക്കൊടുത്തതിനുള്ള അംഗീകാരമായാണ് സുരേഷ് ഗോപിക്ക് തുടക്കത്തിലേ മന്ത്രിപദം നൽകുന്നത്. സിനിമകൾക്ക് ഡേറ്റ് കൊടുത്തിരിക്കുന്നതിനാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബം മുഴുവൻ സുരേഷിനൊപ്പം പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |