കോട്ടയം : പോസ്റ്ററൊട്ടിച്ചും സമരം ചെയ്തും വിശന്നും വിയർത്തും പാർട്ടിയെ വളർത്താൻ ജീവിതം നീക്കിവച്ച ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായത് അവസാനം വരെ നീണ്ട സസ്‌പെൻസിനൊടുവിൽ. കേരളത്തിലെ 150 നേതാക്കൾക്കൊപ്പം മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ കാണാൻ ഡൽഹിയിലെത്തിയതായിരുന്നു ജോർജ് കുര്യൻ.
ട്യൂഷനെടുത്ത് കിട്ടുന്ന കാശുകൊണ്ട് പാർട്ടിപ്രവർത്തനത്തിന് ഇറങ്ങിയതാണ് ജോർജ് കുര്യൻ. വിദ്യാർത്ഥി പരിഷത്തിന്റെയും യുവമോർച്ചയുടെയും പ്രവർത്തനകാലത്ത് ആർ.എസ്.എസ് കാര്യാലയങ്ങളിലെ ബെഞ്ചുകളായിരുന്നു കിടക്ക. അഭിഭാഷകനായശേഷമായിരുന്നു വിവാഹം. ഒന്നാം മോദി സർക്കാരിൽ പല ഘട്ടങ്ങളിലായി ഈ പേര് പറഞ്ഞുകേട്ട ശേഷമാണ് അൽഫോൻസ് കണ്ണന്താനം മന്ത്രിയായത്. ഇത്തവണ അനിൽ ആന്റണിയുടെ പേര് ഉയർന്നു കേട്ടെങ്കിലും കേന്ദ്രത്തിന്റെ മനമുടക്കിയത് ജോർജിലാണ്.
ഓഫറുകളിൽ വീഴാതെ
ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിൽ ഉറ്റവരും ഉടയവരും പലതവണ ജോർജിനെ ശാസിച്ചു. പലരും തള്ളിപ്പറഞ്ഞു. കേരള കോൺഗ്രസുകാരായ കുടുംബക്കാർ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്ത് പലതവണ ക്ഷണിച്ചപ്പോൾ ഒരു പഞ്ചായത്ത് മെമ്പർ പോലുമാകില്ലെന്ന് ഉറപ്പുണ്ടായിട്ടും ജോർജിന്റെ കാവി മനസിളകിയില്ല. ആദ്യ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം മാത്രം പാർട്ടിയിലേക്കുവന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പല നേതാക്കൾക്കും സ്വപ്നതുല്യ പദവി ലഭിച്ചപ്പോഴും പരാതിക്കെട്ടുമായി ആരെയും സമീപിച്ചതുമില്ല.
കാണക്കാരിയിൽ താമരപ്പൂക്കൾ
കടുത്തുരുത്തി : ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ദ്ധിയിൽ കാണക്കാരി പൊയ്ക്കാരൻവില്ലയിൽ മാത്രമല്ല, നാടുമുഴുവൻ ഇന്നലെ സന്തോഷത്തിന്റെ താമരപ്പൂക്കൾ വിരിഞ്ഞു. വീട്ടുകാർക്കൊപ്പം നാട്ടുകാരും പാർട്ടി പ്രവർത്തകരും ആശംസയുമായെത്തി. മക്കൾ വിദേശത്തായതിനാൽ ഭാര്യ റിട്ട.ലഫ്.കേണൽ അന്നമ്മയ്ക്കൊപ്പം മധുരം പങ്കുവച്ച് അപ്രതീക്ഷ സന്തോഷത്തെ വരവേറ്റു. എന്നും പാർട്ടിക്കൊപ്പമായിരുന്ന ജോർജ് കുര്യന്റെ വീട്ടിൽ കുടുംബത്തോടൊപ്പമുള്ള പുതിയൊരു ഫോട്ടോപോലുമില്ല. ഭർത്താവ് മന്ത്രിയാകുമെന്ന വിവരം അന്നമ്മ അറിയുന്നത് ടി.വിയിലൂടെ. '' ഞാൻ പള്ളിയിൽ പോയി വന്നപ്പോൾ അദ്ദേഹം രാവിലെ ഡൽഹിയിൽ നിന്ന് വിളിച്ചിരുന്നു. പതിവ് വിശേഷം തിരക്കി ഫോൺ വച്ചു. മന്ത്രിയാകുമെന്നുള്ള ഒരു സൂചനയുമില്ലായിരുന്നു""ചിരിനിറഞ്ഞ മുഖത്തോടെ അന്നമ്മ പറഞ്ഞു. ഇതിനിടെ ലഡുവുമായി ജോർജ് കുര്യന്റെ ജ്യേഷ്ഠൻ പി.കെ.ജോണിന്റെ മരുമകൾ സുജ തോമസെത്തി. സുജയുടെ മക്കളായ ജോഹാനും, ഈദനും അന്നമ്മയ്ക്ക് ലഡു നൽകി ആഹ്ളാദം പങ്കുവച്ചു.
''ഞാനും മക്കളും ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് അമിതാഹ്ളാദമില്ല. പദവികളൊന്നും പ്രതീക്ഷിക്കുന്ന ആളല്ല അദ്ദേഹം. കുടുംബത്തിനൊപ്പം ഉണ്ടായിരുന്നതിനേക്കാൾ സമയം പാർട്ടിക്കാർക്കൊപ്പമായിരുന്നു. എല്ലാം ദൈവനിശ്ചയം ""
-അന്നമ്മ, ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |