ടെൽ അവീവ്: മദ്ധ്യ ഗാസയിലെ നുസൈറത്ത് മേഖലയിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയെന്ന് ഹമാസ്. 698 പേർക്ക് പരിക്കേറ്റു. 64 കുട്ടികളും 57 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ തങ്ങൾ ബന്ദികളാക്കിയ നിരവധി ഇസ്രയേലികളുമുണ്ടെന്നും ഹമാസ് ആരോപിച്ചു.
ആക്രമണങ്ങൾക്കിടെ നടന്ന പ്രത്യേക ദൗത്യത്തിലൂടെ നാല് ബന്ദികളെ ഇസ്രയേൽ സൈന്യം രക്ഷിച്ചിരുന്നു. മേഖലയിൽ ഹമാസുമായി കര, വ്യോമ മാർഗ്ഗം ശക്തമായ ഏറ്റുമുട്ടലാണുണ്ടായത്. അതേ സമയം, ബന്ദിളെ മോചിപ്പിക്കാൻ നടത്തിയ രണ്ട് മണിക്കൂർ നീണ്ട സങ്കീർണമായ ഓപ്പറേഷനിടെ ജീവൻ നഷ്ടമായവരുടെ എണ്ണം 100 താഴെയാണെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളെ രക്ഷിക്കുന്നതിനിടെ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടിരുന്നു.
അഭയാർത്ഥി ക്യാമ്പായ നുസൈറത്തിൽ ആയിരങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇതിനിടെ, ഇന്നലെയും മദ്ധ്യഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. ദെയ്‌ർ അൽ - ബലാഹിലും അൽ - ബുറെയ്ജിലും വീടുകൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിലവിലെ വെടിനിറുത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും. പാലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കാത്ത പക്ഷം വെടിനിറുത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. 37,080ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |