കോട്ടയം : ബി.ജെ.പിയെക്കുറിച്ച് ന്യൂനപക്ഷ സമുദായക്കാർ ആലോചിക്കുകപോലും ചെയ്യാത്ത കാലത്താണ് ജോർജ് കുര്യൻ താമരയെ നെഞ്ചേറ്റിയത്. അടിയന്തരാവസ്ഥയെത്തുടർന്ന് രൂപീകൃതമായ ജനതാപാർട്ടിയിലാണ് ആദ്യം അകൃഷ്ടനായത്. പത്താം ക്ലാസ് കഴിഞ്ഞ കാലമായിരുന്നു അത്. കേന്ദ്രഭരണം പിടിച്ചെടുത്ത ജനതാപാർട്ടിക്ക് ഒപ്പമുണ്ടായിരുന്ന ജനസംഘത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന ആർ.എസ്.എസുകാരുടെ അച്ചടക്കം ജോർജ് കുര്യനെ ഏറെ ആകർഷിച്ചു. ബി.ജെ.പിയിൽ എത്താൻ അതുനിമിത്തമായി.
കൗമാരം പിന്നിട്ട അക്കാലത്തുതന്നെ ജോർജ് കുര്യൻ താമരക്കൊടി നെഞ്ചോട് ചേർത്തുപിടിച്ചു. ബി.ജെ.പിക്ക് അധികാരം സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലമായിരുന്നു അത്. എന്നിട്ടും ബി.ജെ.പിയുടെ നാവായി ജോർജ് കുര്യൻ.
കാണക്കാരിക്കടുത്ത് നമ്പ്യാകുളത്ത് പൊയ്ക്കാരൻകാലായിൽ കുര്യന്റെയും അന്നമ്മയുടെയും അഞ്ചുമക്കളിൽ ഇളയവനായി 1960 ലാണ് ജനനം. 1980 ൽ ബി.ജെ.പി രൂപീകരിച്ചകാലത്തുതന്നെ ഒപ്പം ചേർന്നിരുന്നു. ബി.ജെ.പി ക്രിസ്ത്യൻ വിരുദ്ധമെന്ന പ്രചാരണത്തെ ചെറുക്കാനുള്ള പരിചയായിരുന്നു പലപ്പോഴും ജോർജ് കുര്യൻ. ബി.ജെ.പിക്കാരനായതിന്റെ പേരിൽ മുഖംതിരിച്ച ബന്ധുക്കൾ പോലുമുണ്ടായിരുന്നു അക്കാലത്ത്. മാന്നാനം കെ.ഇ കോളേജ്,നാട്ടകം ഗവ. കോളേജ്, പാലാ സെന്റ്.തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലീഗൽ തോട്സിൽ നിന്ന് എൽഎൽ.ബി പാസായി. 1981ൽ വിദ്യാർത്ഥി മോർച്ചയുടെ ജില്ല പ്രസിഡന്റായി. 83 ൽ യുവമോർച്ചയിലെത്തി. ജില്ല പ്രസിഡന്റ് മുതൽ ദേശീയ വൈസ് പ്രസിഡന്റ് വരെയുള്ള പദവികളോരോന്നും കൈയിലേന്തി. 1999 - 2010 ൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗമായി. തുടർന്ന് പ്രവർത്തനം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു.
ഡൽഹി കോടതിയിൽ അഭിഭാഷകവൃത്തിയും തുടർന്നു. 1999 മുതൽ 2004 വരെ ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായിരുന്നു. 2007 ൽ ന്യൂനപക്ഷമോർച്ച ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയ ജോർജ് കുര്യൻ 2010 ൽ സംസ്ഥാന വക്താവായി. 2015 ൽ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെയാണ് പുതിയ നിയോഗം. കോട്ടയം, മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലങ്ങളിലും, ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും മത്സരിച്ചിട്ടുണ്ട്. ഭാര്യ : ഒ.ടി.അന്നമ്മ. മക്കൾ : ആദർശ് (കാനഡ), ആകാശ് (ജോർജിയ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |