തിരുവനന്തപുരം: നാളെ മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എല്‍.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പൂട്ടു വീഴും.
സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ടു കൊടുക്കൂ. നമ്പർ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐ.ഡി.ആർ.ടിയില്‍ 5 ദിവസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാലേ ലൈസൻസ് പുതുക്കി നല്‍കൂ.
എറണാകുളത്ത് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ വിളിച്ച മോട്ടോർ വാഹന വകുപ്പ് യോഗത്തിലാണ് തീരുമാനം. എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഉദ്യോഗസ്ഥരുമായി ഓണ്‍ലൈൻ മീറ്റിംഗ് നടത്തും. ജോയിന്റ് ആർ.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ചകളിലെ മീറ്റിംഗില്‍ പങ്കെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |