ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന പ്രചാരണം തള്ളി സുരേഷ് ഗോപി. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമാണെന്നും സ്ഥാനം ഒഴിയുകയാണെന്ന മാദ്ധ്യമവാർത്തകൾ തെറ്റാണെന്നും സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഏറ്റെടുത്ത സിനിമ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ താരം പവദിയിൽ നിന്നും മാറി നിൽക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതുകൂടാതെ കാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
ഇപ്പോൾ പുറത്തുവന്ന മാദ്ധ്യമ വാർത്തകൾ എല്ലാം തെറ്റാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 'മൂന്നാം മോദി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുമെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പദവി ഒഴിയുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് ബിജെപി സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് ഉണ്ടാക്കി. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |