ജയ്‌പൂർ: 300 രൂപ വിലവരുന്ന ആഭരണങ്ങൾ ആറുകോടി രൂപയ്ക്ക് നൽകി യുഎസ് വനിതയെ കബളിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്‌പൂർ ജോഹ്‌രി ബസാറിയിലെ ഒരു കടയുടമയാണ് യു എസ് വനിതയായ ചെറിഷിനെ കബളിപ്പിച്ചത്. സ്വർണം പൂശിയ വെള്ളി ആഭരണങ്ങളാണ് ഇവർക്ക് കടയുടമ നൽകിയിരുന്നത്. ഇത് മനസിലായതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ വർഷം ഏപ്രിലിൽ യുഎസിൽ നടന്ന പ്രദർശനത്തിന് ആഭരണം പ്രദർശിപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഉടനെ ഇവർ ഇന്ത്യയിൽ തിരിച്ചെത്തി കടയുടമയായ ഗൗരവ് സോണിയെ കണ്ടു. എന്നാൽ ഗൗരവ് സോണി ഈ ആരോപണം നിഷേധിച്ചു. താൻ കബളിപ്പിച്ചിട്ടില്ലെന്നും പണം വാങ്ങിയില്ലെന്നുമാണ് ഗൗരവ് പറഞ്ഞത്. തുടർന്ന് യുവതി ജയ്‌പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുഎസ് എംബസി അധികൃതരോടും ചെറിഷ് സഹായം തേടി ആവശ്യപ്പെട്ടു. യുഎസ് എംബസിയും ഇക്കാര്യം അന്വേഷിക്കാൻ ജയ്‌പൂർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2022മുതൽ ചെറിഷ് ഇൻസ്റ്റാഗ്രാം വഴി ഗൗരവ് സോണിയുമായി സംസാരിക്കാറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കൃത്രിമ ആഭരണങ്ങൾക്കായി ആറ് കോടി രൂപ നൽകിയെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഒളിവിലായ ഗൗരവിനും പിതാവ് രാജേന്ദ്ര സോണിക്കുമായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. രണ്ടുപേരെയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |