ബംഗളൂരു: കൊലക്കേസിൽ പ്രതിയായ ബോക്സോഫീസ് സുൽത്താൻ എന്നറിയപ്പെടുന്ന ദർശൻ കന്നഡ സിനിമയിലെ വിവാദ നായകനുമാണ്. 2011ൽ ഭാര്യ വിജയലക്ഷ്മിയെ മർദ്ദിച്ചതിന് അറസ്റ്റിലായി. പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കി. 2021ൽ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു. 50,000 രൂപ നൽകി കേസ് ഒതുക്കി. അതേ വർഷം ദർശൻ ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിർമ്മാതാവ് പൊലീസിൽ പരാതി നൽകി.
2023ൽ മൈസൂരുവിലെ ഫാം ഹൗസിൽ നിന്ന് ദേശാടനപക്ഷികളെ വനംവകുപ്പ് പിടികൂടി. ബംഗളൂരുവിലെ നൈറ്റ് പാർട്ടിയുടെ പേരിലും വിവാദം. ലൈറ്റ് ബോയ് ആയാണ് ദർശന്റെ തുടക്കം. കാർട്ടൂണുകൾക്ക് ശബ്ദം നൽകി. സീരിയലിലാണ് ആദ്യ അഭിനയം. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ. 2001ൽ മജസ്റ്റിക് സിനിമ ഹിറ്റ് ആയി. 2011 ആയപ്പോഴേക്കും സൂപ്പർതാരം.
മൈസൂരുവിൽ പുതിയ സിനിമക്കുവേണ്ടിയുള്ള ഒരുക്കത്തിനിടെയാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ബംഗളൂരു പൊലീസെത്തി അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.
ചിത്രദുർഗ സ്വദേശി രേണുക സ്വാമി ( 33) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായത്. കേസിൽ മറ്റ് 10 പേരും കസ്റ്റഡിയിലുണ്ട്.
കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ ദർശൻ പൊട്ടിക്കരഞ്ഞു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കോടതിയിൽവച്ച് പലവട്ടം കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പൊലീസുകാർ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |