മൃതദേഹങ്ങൾ ഇന്നു രാവിലെ നെടുമ്പാശേരിയിലെത്തിക്കും
വ്യോമസേനാ വിമാനം കുവൈറ്റിൽ, കേന്ദ്രമന്ത്രിയുമെത്തി
വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ച് കേന്ദ്രം
തിരുവനന്തപുരം/ കുവൈറ്റ് സിറ്റി: അഗ്നിഗോളത്തിലമർന്ന് 49 ജീവനുകൾ. അതിൽ 26 പേരും ജീവിതം തേടി അറബിനാട്ടിലെത്തിയ മലയാളികൾ. തിരുവനന്തപുരത്തിനും കാസർകോട്ടിനുമിടയിലെ ഒമ്പതു ജില്ലക്കാർ. കുവൈറ്റ് മഹാദുരന്തമേല്പിച്ച തീരാനോവിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. മാംഗല്യ സ്വപ്നവുമായി നാട്ടിലെത്താനിരുന്ന യുവാവ്, ചോരനീരാക്കി വച്ച വീടിന്റെ പാലുകാച്ച് സ്വപ്നംകണ്ടവർ.. വെന്തൊടുങ്ങിയവരുടെ നിര ഇങ്ങനെ നീളുന്നു.
മരിച്ചവരിൽ 46പേരും ഇന്ത്യക്കാരാണ്. 3 പേർ ഫിലിപ്പൈൻസുകാരും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ കൂറ്റൻ വിമാനം സി-130 ജെ ഇന്നലെ രാത്രി വൈകി കുവൈറ്റിലെത്തി. മൃതദേഹങ്ങൾ ഇന്നുരാവിലെ 8.30ന് നെടുമ്പാശേരിയിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വീടുകളിൽ കൊണ്ടുപോകാൻ 25 ആംബുലൻസുകൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. 22 പേരുടെ മൃതദേഹമാണ് ഇന്ന് എത്തിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് കുവൈറ്റിലുണ്ട്. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ആരോഗ്യമന്ത്രി വീണാ ജോർജിനെയും എൻ.എച്ച്.എം ഡയറക്ടർ ഡോ.ജീവൻ ബാബുവിനെയും കുവൈറ്റിൽ അയയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇരുവരും രാത്രി നെടുമ്പാശേരിയിൽ ഏറെ കാത്തുനിന്നെങ്കിലും കേന്ദ്രാനുമതി കിട്ടാത്തതിനാൽ യാത്ര ഉപേക്ഷിച്ചു.തമിഴ്നാട് (7), ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് (3 വിതം), ഒഡീഷ, ബീഹാർ, ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ്, കർണാടക, ഹരിയാന, പഞ്ചാബ് ( 1വീതം ) എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞ മറ്റ് ഇന്ത്യക്കാർ. പരിക്കേറ്റ 56 പേർ കുവൈറ്റിൽ വിവിധ ആശുപത്രികളിലാണ്. ഏഴുപേരുടെ നില ഗുരുതരം.
ഉടമകൾ കസ്റ്റഡിയിൽ തുടരും
പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 4.30നാണ് തെക്കൻ കുവൈറ്റിലെ മാംഗഫിൽ മലയാളി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ആറുനില ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്.195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ കെട്ടിട, കമ്പനി ഉടമകൾ കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അന്വേഷണം പൂർത്തിയാകും വരെ കസ്റ്റഡിയിൽ തുടരും. അഹ്മ്മദി മുനിസിപ്പൽ ബ്രാഞ്ചിലെ അഡ്മിനിസ്ട്രേറ്റർമാരെ സസ്പെൻഡ് ചെയ്തു. അതിനിടെ, കേന്ദ്ര തൊഴിൽമന്ത്രാലയം പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തെ നോർക്ക ഓഫീസിലെത്തി തൊഴിൽ വിസയിൽ കുവൈറ്റിലേക്ക് പോയവരുടെ വിവരം ശേഖരിച്ചു.
ഷോർട്ട് സർക്യൂട്ട്?
അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് കമ്പനി ഉടമകളെ രക്ഷിക്കാൻ ആണെന്ന് ആക്ഷേപമുണ്ട്.
തിരിച്ചറിഞ്ഞ
മലയാളികൾ
പത്തനംതിട്ട -6
മുരളീധരൻ (വാഴമുട്ടം), ആകാശ് ശശിധരൻ (പന്തളം), സജുവർഗീസ് (അട്ടച്ചാക്കൽ), തോമസ് സി ഉമ്മൻ (തിരുവല്ല), സിബിൻ ടി എബ്രഹാം (കീഴ്വായ്പൂർ), മാത്യു ജോർജ് (നിരണം),
കൊല്ലം -5
ഷമീർ (ശൂരനാട്), ലൂക്കോസ് സാബു (വെളിച്ചിക്കാല), സാജൻ ജോർജ് (പുനല്ലൂർ), സുമേഷ് പിളള (പെരിനാട്), ഡെന്നി ബേബി (കരുനാഗപ്പള്ളി)
കോട്ടയം -3
സ്റ്റെഫിൻ എബ്രഹാം സാബു (പാമ്പാടി), ശ്രീഹരി പ്രദീപ് (ചങ്ങനാശ്ശേരി), ഷിബു വർഗീസ് (പളളിക്കച്ചിറ)
കാസർകോട് -2
കേളു പൊന്മലേരി (തൃക്കരിപ്പൂർ), രഞ്ജിത്ത് കുണ്ടടുക്കം (ചെർക്കള)
മലപ്പുറം -2
നൂഹ് (തിരൂർ), ബാഹുലേയൻ (പുലാമന്തോൾ),
കണ്ണൂർ -3
വിശ്വാസ് കൃഷ്ണൻ (ധർമ്മടം), നിധിൻ (വായ്യങ്കര), അനീഷ് കുമാർ (കടലായി).
തിരുവനന്തപുരം-2
അരുൺ ബാബു (ഉഴമലയ്ക്കൽ), ശ്രീജേഷ് നായർ (ഇടവ)
തൃശൂർ-1
ബിനോയ് തോമസ് (ചിറ്റാറ്റുകര)
ആലപ്പുഴ-1
പാണ്ടനാട് മനക്കണ്ടത്തിൽ മാത്യു തോമസ് (ചെങ്ങന്നൂർ)
സംസ്ഥാനം 5 ലക്ഷം
വീതം നൽകും
5, 2 ലക്ഷം വീതം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും
തിരുവനന്തപുരം: കുവൈറ്റ് ലേബർ ക്യാമ്പ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം, രവിപിള്ള രണ്ട് ലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
നോർക്ക മുഖേനയാണ് ഇത് ലഭ്യമാക്കുക. ഇതുൾപ്പെടെ ഓരോ കുടുംബത്തിനും 12 ലക്ഷം ലഭിക്കും.
കമ്പനിയുടെ 8 ലക്ഷം
മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ആശ്രിതർക്ക് ജോലിയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |