കൊച്ചി: മേയിൽ ഇന്ത്യയിലെ മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 15 മാസത്തെ ഉയർന്ന നിരക്കായ 2.61 ശതമാനമായി കുതിച്ചുയർന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളിയായത്. ഏപ്രിലിൽ മൊത്ത വില സൂചിക 1.26 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ മാസത്തിൽ 9.82 ശതമാനമാണ് കൂടിയത്. കഴിഞ്ഞ വർഷം മേയിൽ മൊത്ത വില സൂചിക മൈനസ് 3.61 ശതമാനമായിരുന്നതിന്റെ ബേസ് ഇഫക്ടും പ്രതികൂലമായി.
അവലോകന കാലയളവിൽ പച്ചക്കറികളുടെ വില 32.42 ശതമാനവും പയർവർഗങ്ങളുടെ വില 21.95 ശതമാനവും ഉയർന്നു. ധാന്യങ്ങൾക്ക് 9.01 ശതമാനവും പഴങ്ങൾക്ക് 5.81 ശതമാനവും ഗോതമ്പിന് ആറ് ശതമാനവും വില വർദ്ധന രേഖപ്പെടുത്തി.
വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ
കൊച്ചി: ജൂൺ ഏഴിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 430.7 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 65,581.7 കോടി ഡോളറിലെത്തി. മുൻവാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 483.7 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. മേയ് പത്തിന് രേഖപ്പെടുത്തിയ 64,887 കോടി ഡോളറെന്ന റെക്കാഡാണ് തിരുത്തിയത്. ആഗോള വിപണികളിലുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാൻ സഹായിക്കുന്ന വിദേശ നാണയ ശേഖരം ഗണ്യമായി കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് കരുത്താണെന്ന് വിലയിരുത്തുന്നു.
വിവിധ വിദേശ നാണയങ്ങളുടെ മൂല്യം 377.3 കോടി ഡോളർ ഉയർന്ന് 57,633.7 കോടി ഡോളറിലെത്തി. സ്വർണ ശേഖരം ഇക്കാലയളവിൽ 48.1 കോടി ഉയർന്ന് 5,698.2 കോടി ഡോളറിലെത്തി.
ഓഹരി സൂചികകൾ റെക്കാഡ് മുന്നേറ്റം തുടരുന്നു
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ദേശീയ സൂചികയായ നിഫ്റ്റി റെക്കാഡ് ഉയരത്തിൽ വ്യാപാരം പൂർത്തിയാക്കി. പൊതുമേഖല കമ്പനികളുടെ ഓഹരികളിലുണ്ടായ മികച്ച മുന്നേറ്റത്തിന്റെ കരുത്തിൽ നിഫ്റ്റി 66.7 പോയിന്റ് ഉയർന്ന് 23,465.60ൽ അവസാനിപ്പിച്ചു. സെൻസെക്‌സ് 181.87 പോയിന്റ് നേട്ടവുമായി 76,992.77ൽ അവസാനിച്ചു. അമേരിക്കയിൽ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം തെളിയാത്തതിനാൽ വിദേശ, ആഭ്യന്തര നിക്ഷേപകർ വലിയ ആവേശം പ്രകടിപ്പിക്കുന്നില്ല. എണ്ണ, പ്രകൃതി വാതക മേഖലയിലെ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |