കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർദ്ധനഗ്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ ഏഴ് വർഷം കഠിനതടവിനും 40,000രൂപ പിഴയടയ്ക്കാനും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചു.പാലക്കാട് കോട്ടപ്പാടം തലയ്ക്കശ്ശേരി ചോലപ്പറമ്പിൽ വീട്ടിൽ നിന്ന് പട്ടിത്തറ തൊഴുക്കര ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സി.പി.രമേഷിനെയാണ് (31)ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ ഏഴ്‌മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2021ലാണ് സംഭവം.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കുട്ടിയോട് വിവാഹവാഗ്ദാനം നൽകി അർദ്ധ നഗ്ന ഫോട്ടോ ആവശ്യപ്പെടുകയും ഇതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് കുട്ടിയുടെ സഹോദരിക്കും സഹപാഠിക്കും അയച്ചുകൊടുത്തു.തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.വിവരമറിഞ്ഞ രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ജോസ് മാത്യു,ടി.ആർ.കിരൺ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 34രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |