വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനു സമീപം എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽക്കയറി തട്ടികൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റുചെയ്തു. അനന്തപുരി ജില്ലയിലെ കാതിരി യദുവപ്പള്ളി ഹൗസിൽ ഈശ്വരപ്പ(66), ഇയാൾക്കൊപ്പം ഭിക്ഷാടനത്തിനെത്തിയ രേവണ്ണ (62) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. തോട്ടുമുക്ക് ഹൽവാപുരയിൽ ഷാനിന്റെ മകൾ ആയിഷയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
തോട്ടുമുക്കിലെത്തിയ ഈശ്വരപ്പ വീടിന്പുറത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം വീട്ടിൽക്കയറി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയിൽ പിടിച്ചുവലിച്ചു. കുട്ടിയുടെ കരച്ചിൽകേട്ട് പിതാവ് എത്തിയപ്പോൾ കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഈശ്വരപ്പയും രേവണ്ണയും ഇന്നലെ രാവിലെ ഒമ്പതോടെ തൊളിക്കോട് ഇരുതലമൂല ജംഗ്ഷനിലെത്തിയതായും ബസിറങ്ങിയശേഷം താൻ തോട്ടുമുക്ക് ഭാഗത്തേക്കും രേവണ്ണ ആനപ്പെട്ടി ഭാഗത്തേക്കും പോയതായും ഈശ്വരപ്പ പൊലീസിനോട് പറഞ്ഞു. രേവണ്ണയെ പിന്നീട് ആനപ്പെട്ടി ജംഗ്ഷനു സമീപത്തു നിന്ന് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. മോഷണശ്രമത്തിനാണ് വിതുര പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്വർണ വള മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് ഭാഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |