ഇടുക്കി: ഭാര്യാമാതാവും ഭാര്യാസഹോദരനും താമസിക്കുന്ന വീടുകൾക്ക് തീയിട്ട് യുവാവ്. ഇടുക്കി പൈനാവിലാണ് സംഭവം. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ പ്രിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷ് പൊലീസിന്റെ പിടിയിലായി.
ബോഡിമെട്ട് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് സന്തോഷ് പിടിയിലായത്. അന്നക്കുട്ടിയേയും പേരക്കുട്ടിയെയും തീകൊളുത്താനും പ്രതി നേരത്തെ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് തീയിട്ട സമയം രണ്ട് വീടുകളിലും ആളില്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും പ്രിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു.
അന്നക്കുട്ടിയുടെയും പ്രിൻസിന്റെ രണ്ടര വയസുള്ള മകളുടെയും ദേഹത്താണ് കഴിഞ്ഞദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. അന്നക്കുട്ടിക്ക് 30 ശതമാനവും കുഞ്ഞിന് 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവരും ചികിത്സയിൽ കഴിയുകയാണ്. സന്തോഷിന്റെ ഭാര്യ വിദേശത്തേയ്ക്ക് ജോലിക്ക് പോയതിന്റെ എതിർപ്പാണ് തീയിടുന്നതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യ വിദേശത്ത് ജോലിക്ക് പോകുന്നതിൽ സന്തോഷിന് താത്‌പര്യമില്ലായിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിന് ഭാര്യാവീട്ടിലെത്തിയ സന്തോഷ് ഭാര്യയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ കുഞ്ഞിനെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇതിനുശേഷം തന്റെ ആദ്യവിവാഹത്തിലെ കുട്ടിയെ സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്ന് താന്നിക്കണ്ടത്തുള്ള സഹോദരന്റെ വീട്ടിലാക്കിയതിനുശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളയുകയായിരുന്നു. തുടർന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |