കട്ടപ്പന: ഗർഭിണിയായ ഭാര്യയെ കാണാൻ എത്തിയ സുബിനെ പ്രതി ബാബു ആക്രമിച്ച് കൊലപ്പെടുത്തിയത് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്. വെള്ളിയാഴ്ച വൈകിട്ട് ഗർഭിണിയായ ഭാര്യയെ കാണാൻ കട്ടപ്പന സുവർണഗിരിയിലെ ഭാര്യവീട്ടിൽ എത്തിയതാണ് ഇലക്ട്രിക്കൽ ജോലിക്കാരനായ കക്കാട്ടുകട സ്വദേശി കളപ്പുരക്കൽ സുബിൻ ഫ്രാൻസിസ്. വഴിയരികിൽ കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഇതുവഴി വന്ന പ്രതി വെണ്മാന്ത്ര ബാബു അസഭ്യം പറഞ്ഞു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി.ഇതിനു പിന്നാലെയാണ് ബാബു ഇയാളുടെ വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ അടിച്ചത്. അടികൊണ്ട് നിലത്ത് വീണ സുബിന്റെ തലയ്ക്ക് വീണ്ടും കോടാലികൊണ്ട് ആഞ്ഞടിച്ചു. സുബിന്റെ ഭാര്യ സഹോദരിയുടെ മുമ്പിൽ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുബിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ക്രിമിനൽ പശ്ചാത്തലമുള്ള ബാബുവിനെ പിന്നീട് അതിസഹസികമായിട്ടാണ് പൊലീസ് ഇയാളുടെ വീട്ടിൽ നിന്ന് കീഴ്‌പ്പെടുത്തിയത്. ബലപ്രയോഗത്തിനിടെ എസ്‌ഐ ഉദയകുമാറിനെയും ഇയാൾ കോടാലി കൊണ്ട് അക്രമിച്ചു. അക്രമത്തിൽ ഉദയകുമാറിന്റെ വലതു കൈക്ക് പരിക്കേറ്റു.
ശനി രാവിലെ ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് വൈകിട്ട് നാലരയോടെ പ്രതി ബാബുവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. യാതൊരു കുറ്റബോധവുമില്ലാതെ നടന്ന സംഭവങ്ങൾ ഇയാൾ പൊലീസിനോട് വിവരിച്ചു. കട്ടപ്പന ഡിവൈ.എസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറും സംഘവുമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. കൊലപ്പെട്ട സുബിന്റെ ഭാര്യാ പിതാവ് നൽകിയ സ്ഥലത്ത്, പള്ളി നിർമ്മിച്ചു നൽകിയ വീട്ടിലാണ് കൊലപാതകിയും മാതാവും താമസിക്കുന്നത്.
വെണ്മാന്ത്ര ബാബു പൊതുശല്യം
വെണ്മാന്ത്ര ബാബു ,ക്രിമിനൽ സ്വഭാവമുള്ളയാൾ എന്ന് നാട്ടുകാർ. ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റുന്ന ഇയാളെ നാട്ടുകാർക്ക് ഭയമാണ്. ഏതാനും നാളുകൾക്ക് മുമ്പ് അയൽവാസിയെ ഇയാൾ വെട്ടി പരിക്കേല്പിച്ചിരുന്നു. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെയും ബാബു ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ മറ്റൊരു രീതി. പ്രതിയുടെ ശല്യം കാരണം കഴിഞ്ഞ മാർച്ചിൽ അയൽവാസിയായ വയോധിക പൊലീസിൽ പരാതി നൽകിയിരുന്നു. നഗ്നതാ പ്രദർശനം നടത്തുന്നെന്നും മോശമായി സംസാരിക്കുന്നെന്നുമായിരുന്നു പരാതി. ഇവരുടെ വളർത്ത് നായയെ വരെ ബാബു ഉപദ്രവിച്ചിട്ടുണ്ട്. മിക്കസമയങ്ങളിലും വീടിന് പുറത്ത് റോഡിൽ പാറപ്പുറത്ത് ഇരിക്കുന്ന ബാബുവിനെ സ്‌കൂൾ കുട്ടികൾക്കും ഭയമായിരുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് റോഡിലൂടെ നടന്നു പോവുകയായിരുന്ന സമീപവാസിക്ക് നേരെ വലിയ കല്ല് എടുത്തെറിഞ്ഞിരുന്നു. അത്ഭുതകരമായാണ് അന്ന് അയാൾ പരിക്കേൽക്കാതെ രക്ഷപെട്ടത്. മൂർച്ചയേറിയ കോടാലിയും വാക്കത്തിയും പ്രതിയുടെ പക്കൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |