കാസർകോട്: അടുക്കത്ത് ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി. കേസിൽ 29ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്)
ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിക്കും. പ്രതികളെ എല്ലാവരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ. ശിവപ്രസാദ് എന്ന ശിവൻ (40), കെ. അജിത് കുമാർ എന്ന അജ്ജു (35), കെ.ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2008ൽ കാസർകോട് നടന്ന വർഗീയ സംഘർഷങ്ങളിൽ നാലുപേരാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിന് ശേഷം മറ്റ് നിരവധി വർഗ്ഗീയ കേസുകളും കാസർകോട് നടന്നിരുന്നു. ആകെ 11 കേസുകളിൽ ഒമ്പത് കേസുകളിലെ പ്രതികളെയും കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് വെറുതെ വിട്ടിരുന്നു. പത്താമത്തെ കേസായ മുഹമ്മദ് ഹാജിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 11ാമത്തെ കേസായ അഡ്വ. സുഹാസ് വധക്കേസ് തലശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
കേസിലെ ദൃക്സാക്ഷിയായ, സി.എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. കേസിന്റെ തുടക്കത്തിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയാണ് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നത്. ഗവർണറായി നിയമിതനായ ശേഷം അദ്ദേഹത്തിന്റെ ജൂനിയറാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്. ഈ കേസിൽ സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ ശ്രീധരൻ, അഡ്വ. കെ.പി പ്രദീപ് കുമാർ എന്നിവരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.
അഡ്വ. സുഹാസിനെ കൊലപ്പെടുത്തിയ പിറ്റേ ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക്, അട്കത്ബയൽ ബിലാൽ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ്, മകൻ ശിഹാബിനൊപ്പം ഗുഡ്ഡെ ടെംപിൾ റോഡിലൂടെ നടന്നുപോകുമ്പോൾ നാല് പ്രതികൾ ചാടിവീഴുകയും രണ്ടുപേർ മുഹമ്മദിന്റെ കൈയിൽ കടന്നുപിടിക്കുകയും, രണ്ടുപേർ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. അന്ന് വെള്ളരിക്കുണ്ട് സി.ഐ ആയിരുന്ന കാസർകോട് എ.എസ്.പി പി. ബാലകൃഷ്ണൻ നായരാണ് ഈ കേസിന്റെ പ്രത്യേക അന്വേഷണം ഏറ്റെടുത്തത്. അദ്ദേഹം നടത്തിയ പഴുതുകളടച്ചുള്ള അന്വേഷണത്തിലൂടെയാണ് ഇപ്പോൾ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പായിരിക്കുന്നത്.
30 വർഷത്തിന് ശേഷം ഒരു വർഗീയ കൊലക്കേസ് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞുവെന്നത് പി. ബാലകൃഷ്ണൻ നായരുടെ നേട്ടം തന്നെയെന്നാണ് വിലയിരുത്തുന്നത്.
നാല് പ്രതികളിൽ ഒരു പ്രതി മാത്രമാണ് താൻ സംഭവം നടക്കുമ്പോൾ പ്രായാപൂർത്തിയായിരുന്നില്ലെന്ന് എന്തെകിലും പറയാൻ ഉണ്ടോ എന്ന ചോദിപ്പോൾ പറഞ്ഞത്. വിധി പ്രസ്താവം സത്യസന്ധമാക്കുന്നതിനായി പ്രതിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് വിധി പ്രഖ്യാപിക്കുന്നത് 29ലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |