തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഎം സംസ്ഥാന സമിതിയിലെ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും സമിതിയിൽ വിമർശനം ഉയർന്നു. ക്ഷേമപെൻഷൻ മുടങ്ങിയതും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇതോടെ തോൽവി പരിശോധിച്ച് തിരുത്തൽ മാർഗരേഖ തയ്യാറാക്കാനാണ് സമിതിയുടെ നീക്കം.
ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം കേന്ദ്ര സർക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയത് തോൽവിയുടെ ആക്കം കൂട്ടിയെന്നും വിലയിരുത്തലുണ്ട്. ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പരാജയപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. നവകേരള സദസ് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന വിമർശനമുണ്ടെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. ചില നേതാക്കന്മാർക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചർച്ചയായി. നേതാക്കന്മാരുടെ പേര് പറയാതെയായിരുന്നു പരാമർശം. താഴെ തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്താനും സർക്കാർ ജനക്ഷേമ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും നിർദ്ദേശമുയർന്നു. സംസ്ഥാന സമിതി കഴിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റ് ചേർന്ന് തിരുത്തൽ നടപടിയിൽ അന്തിമ തീരുമാനമെടുക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |