ക്രൊയേഷ്യയെ 2-2ന് സമനിലയിൽ പിടിച്ച് അൽബേനിയ
രണ്ടാം മത്സരവും ജയിക്കാൻ കഴിയാതെ ക്രൊയേഷ്യ
ഹാംബർഗ് : ഇഞ്ചോടിഞ്ച് പോരാട്ടവും സെൽഫ് ഗോളും അതിനുള്ള പ്രായാശ്ചിത്തവുമൊക്കെയായി നാടകീയതകൾ ഏറെ നിറഞ്ഞ മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ 2-2ന് സമനിലയിൽ പിടിച്ച് അൽബേനിയ. ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന അൽബേനിയ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി തോൽവിയിലേക്ക് നീങ്ങിയതാണ്. വഴങ്ങിയ രണ്ട് ഗോളുകളിലൊന്ന് അൽബേനിയൻ താരം ക്ളോസ് ഗ്യാസുലയുടെ സെൽഫ് ഗോളായിരുന്നു. ഇതേ ഗ്യാസുല തന്നെ കളിതീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ക്രൊയേഷ്യയുടെ വലയിൽ പന്തെത്തിച്ച് പ്രായാശ്ചിത്തം ചെയ്തതോടെയാണ് മത്സരം ആവേശ ഭരിതമായ സമനിലയിൽ കലാശിച്ചത്.
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും ജയിക്കാൻ കഴിയാതിരുന്നതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാർട്ടർ പ്രവേശനം തുലാസിലായിട്ടുണ്ട്. ആദ്യ മത്സരത്തിൽ സ്പെയ്നിനോട് ക്രൊയേഷ്യ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു. ഇറ്റലിക്കെതിരെ അൽബേനിയ ആദ്യ മത്സരത്തിൽ 2-1ന് തോറ്റെങ്കിലും മത്സരത്തിന്റെ 23-ാം സെക്കൻഡിൽ ഗോളടിച്ച് ഞെട്ടിച്ചിരുന്നു. അതേ ആവേശവുമായാണ് അവർ ഇന്നലെ ക്രൊയേഷ്യയെ വെള്ളം കുടിപ്പിച്ചത്.
കളിത്തിരിവുകൾ
11-ാം മിനിട്ടിൽ ക്വാസിം ലാസിയിലൂടെ ആദ്യ ഗോൾ നേടി അൽബേനിയ മുന്നിലെത്തി.
74-ാം മിനിട്ടിൽ ആന്ദ്രേ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു
76-ാം മിനിട്ടിൽ ക്ളോസ് ഗ്യാസുലയുടെ സെൽഫ് ഗോൾ ക്രൊയേഷ്യയ്ക്ക് ലീഡ് നൽകി
90+5-ാം മിനിട്ടിൽ ക്ളോസ് ഗ്യാസുല അപ്രതീക്ഷിതമായി ക്രൊയേഷ്യൻ വലയും കുലുക്കി കളി സമനിലയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |