തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് ലീഡേഴ്‌സ് കോൺക്ലോവ് നടത്താൻ കെ.പി.സി.സി നേതൃയോഗത്തിൽ തീരുമാനം. ജൂലായ്15,16 തീയതികളിൽ വയനാട്ടിൽ നടക്കുന്ന കോൺക്ലേവിൽ എ.ഐ.സി.സി നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, പോഷകസംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ അഞ്ച് സോണുകളുണ്ടാക്കി സംഘടനാ ശാക്തീകരണത്തിന് മുതിർന്ന നേതാക്കളെയും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തും. ഇവർ ജില്ലകളിലെ സംഘടനാ പ്രശ്നങ്ങൾ പഠിച്ച് 20 ദിവസത്തിനുള്ളിൽ കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനും അവലോകനത്തിനുമായി സംസ്ഥാന-ജില്ലാതല സമിതികൾക്ക് രൂപം നൽകും.
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയം അന്വേഷിക്കുന്ന മൂന്നംഗ സമിതി ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയവും അന്വേഷിക്കും. രാഹുൽ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. വയനാട് ഉപ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെ
സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |