1-0ത്തിന് ഇറ്റലിയെ കീഴടക്കി സ്പെയ്ൻ
ഇറ്റലി തോറ്റത് സെൽഫ് ഗോളിൽ
ജെൽസൺകിർചൻ : ഇരച്ചുകയറിവന്ന സ്പാനിഷ് പടയാളികളെ പലതവണ ഗോളിയും നായകനുമായ ഡോണറുമ്മയുടെ കിടിലൻ സേവുകളിലൂടെ തടുത്തുനിറുത്തിയിരുന്ന നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽവിയിലേക്ക് തള്ളിയിട്ട് സ്വന്തം ഡിഫൻഡർ റിക്കാർഡോ കാലഫിയോറിയുടെ സെൽഫ് ഗോൾ. യൂറോ കപ്പിലെ മരണഗ്രൂപ്പായ ബിയിലെ നിർണായക മത്സരത്തിൽ 55-ാം മിനിട്ടിൽ പിറന്ന ഈ ഒരൊറ്റഗോളിനാണ് സ്പെയ്ൻ വിജയം നേടി പ്രീക്വാർട്ടർ ഉറപ്പിച്ചത്.
കളിയുടെ തുടക്കം മുതൽ ഇറ്റാലിയൻ ഗോൾമുഖത്ത് തുരുതുരാ ആക്രമണം നടത്തുകയായിരുന്നു സ്പെയ്ൻകാർ. അൽവാരോ മൊറാട്ടയും നിക്കോ വില്യംസും റൊഡ്രിയും പെഡ്രിയും ഫാബിയൻ റൂയിസുമൊക്കെ ചേർന്ന് നടത്തിയ മുന്നേറ്റങ്ങളിൽ നിന്ന് കഷ്ടിച്ചാണ് ഇറ്റലി രക്ഷപെട്ടുകൊണ്ടിരുന്നത്. എണ്ണം പറഞ്ഞ നാലോളം സേവുകളാണ് ഡോണറുമ്മ ആദ്യ പകുതിയിൽതന്നെ നടത്തിയത്. ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപാഞ്ഞും പോസ്റ്റിലിടിച്ചും സ്പെയ്ൻ നിരാശരായിക്കൊണ്ടിരിക്കേയാണ് കാലഫിയോറിക്ക് അബദ്ധം പറ്റുന്നത്.
ഡിഫൻഡറെ വെട്ടിച്ച് ഇടതുവിംഗിലൂടെ കടന്നുകയറി ബോക്സിനുള്ളിലേക്ക് സമാന്തരമായി നിക്കോ വില്യംസ് ഉയർത്തിവിട്ട പന്ത് മൊറാട്ട തലകൊണ്ട് ഫ്ളിക് ചെയ്ത് വലയിലേക്ക് തട്ടിയിട്ടു. ഇത് ഡോണറുമ്മ വിരലുകൾകൊണ്ട് തട്ടിക്കളഞ്ഞത് ബോക്സിന് മുന്നിൽ നിൽക്കുകയായിരുന്ന കാലഫിയോറിയുടെ കാലിൽ തട്ടി നേരേ വലയിലേക്ക് കയറുകയായിരുന്നു. ഇതിന് ശേഷവും സ്പെയ്ൻ ആക്രമണം തുടർന്നെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.
ഈ യൂറോയിലെ സ്പെയ്നിന്റെ രണ്ടാം ജയവും ഇറ്റലിയുടെ ആദ്യ തോൽവിയുമാണിത്. ആദ്യ മത്സരത്തിൽ സ്പെയ്ൻ 3-0ത്തിന് ക്രൊയേഷ്യയേയും ഇറ്റലി 2-1ന് അൽബേനിയയേയും തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്പെയ്ൻ തിങ്കളാഴ്ച രാത്രി അൽബേനിയയേയും ഇറ്റലി ക്രൊയേഷ്യയേയും നേരിടും.
2016 ൽ അയർലെൻഡിനെതിരെ തോറ്റശേഷം ആദ്യമായാണ് യൂറോകപ്പിൽ ഒരു മത്സരത്തിൽ ഇറ്റലി തോൽക്കുന്നത്.
3
ഇറ്റലിക്കെതിരായ സ്പെയ്നിന്റെ തുടർച്ചയായ മൂന്നാം ജയമാണിണ്. 2021 ലും 2023ലും നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലാണ് ഇതിന് മുമ്പ് സ്പെയ്ൻ ഇറ്റലിയെ തോൽപ്പിച്ചിരുന്നത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഇറ്റലി സ്പെയ്നിനോട് തോൽക്കുന്നത് ആദ്യം.
5
ഈ യൂറോയിലെ അഞ്ചാമത്തെ സെൽഫ് ഗോളാണ് കാലഫിയോറിയിൽ നിന്ന് പിറന്നത്. സ്കോട്ട്‌ലാൻഡിനെതിരായ ഉദ്ഘാടന മത്സരത്തിൽ ജർമ്മനിയുടെ അന്റോണിയോ റൂഡിഗർ,ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ അൽബേനിയയുടെ ക്ളോസ് ഗ്യാസുല,ഫ്രാൻസിനെതിരായ മത്സരത്തിൽ ആസ്ട്രിയയുടെ മാക്സ് വോബർ, പോർച്ചുഗലിന് എതിരായ മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിന്റെ റോബിൻ ഹ്റനാക് എന്നിവരും സെൽഫ് ഗോളുകളടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |