ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. 115 പേർ ചികിത്സയിലാണ്. 30 പേരുടെ നില ഗുരുതരമാണ്. വിഷയത്തിൽ ഇന്നലെ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ദുരന്തത്തിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഭയിൽ ആവർത്തിച്ചു.
കുത്തിയിരുന്ന് പ്രതിഷേധിച്ച എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ സ്‌പീക്കർ എം. അപ്പാവു പുറത്താക്കി. പിന്നീട് ചർച്ചയിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചെങ്കിലും നേതാക്കളെത്തിയില്ല. പി.എം.കെ, ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. മരിച്ചവർക്ക് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ കൂടാതെ അധിക ആശ്വാസവും സ്റ്റാലിൻ പ്രഖ്യാപിച്ചു. അനാഥരായ കുട്ടികൾക്ക് ബിരുദം വരെ സൗജന്യ വിദ്യഭ്യാസം, 18 വയസുവരെ പ്രതിമാസം 50,000 രൂപ, അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം, മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം എന്നിവയാണ് പ്രഖ്യാപിച്ചത്. ക്ഷേമ പദ്ധതികളിൽ മുൻഗണനയും നൽകും.
മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. 70 വ്യാജമദ്യക്കേസുകളിൽ പ്രതിയാണിയാൾ. കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയ ശ്രാവൺകുമാർ ജതാവത്തിനു പകരം എം.എസ്. പ്രശാന്തിനെ കള്ളക്കുറിച്ചി കളക്ടറാക്കി. ആന്ധ്രയിലെ മരുന്ന് കമ്പനിയിൽ നിന്നാണ് ദുരന്തത്തിനിടയാക്കിയ മെഥനോൾ എത്തിച്ചതെന്ന് കണ്ടെത്തി.
സംഭവം നിസമാരമല്ലെന്ന് ഹൈക്കോടതി
സർക്കാർ ഒളിക്കരുതെന്നും സംഭവം നിസാരമല്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. അശ്രദ്ധ ഊന്നിപ്പറഞ്ഞ കോടതി മുൻ സംഭവങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡി. കൃഷ്ണകുമാറും കെ. കുമരേഷ് ബാബുവും അടങ്ങിയ ബെഞ്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിനെ വിമർശിച്ചത്. 2023ലെ മദ്യദുരന്തത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടു. 26നകം സമഗ്ര റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു.
ജന്മദിനാഘോഷം വേണ്ടെന്ന് വിജയ്
നടനും തമിഴകവെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ് ഇന്നത്തെ ജന്മദിനാഘോഷം റദ്ദാക്കി. ആഘോഷം ഒഴിവാക്കണമെന്നും ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണമെന്നും ഫാൻസിനോടും അണികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിജയ് ആശ്വസിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |