മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥി വോട്ടിംഗ് യന്ത്രം പരിശോധിക്കാനായി കെട്ടിവച്ചത് ലക്ഷങ്ങൾ.എൻ.സി.പി സ്ഥാനാർത്ഥിയോട് 28,000ൽപ്പരം വോട്ടുകൾക്കു തോറ്റ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുജയ് വിഖേ പാട്ടീലാണ് 8.90 ലക്ഷം രൂപ കെട്ടിവച്ചത്.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ എൻ.സി.പിയുടെ നിലേഷ് ലങ്കെയോടാണ് സുജയ് പരാജയപ്പെട്ടത്. പിന്നാലെ 40 ഇ.വി.എമ്മുകളുടെ മൈക്രോ കൺട്രോളർ പരിശോധിക്കാൻ അപേക്ഷ നൽകുകയായിരുന്നു.
പാർനെർ, ശ്രീഗൊണ്ട നിയമസഭാ മണ്ഡലങ്ങളിൽ പത്ത് വീതവും ഷെവ്ഗാവ്, രഹുരി, അഹമ്മദ്നഗർ സിറ്റി, കർജാത് ജാംഖേഡ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് വീതവും യന്ത്രങ്ങൾ പരിശോധിക്കണമെന്നായിരുന്നു ആവശ്യം.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടിംഗ് യന്ത്രത്തിലെ അഞ്ചു ശതമാനം മൈക്രോ കൺട്രോളർ ചിപ്പുകൾ പരിശോധിക്കാമെന്ന് ഏപ്രിൽ 26ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഒരു വോട്ടിംഗ് യന്ത്രത്തിന് 40,000 രൂപ 18 ശതമാനം ജി.എസ്.ടിയും ചേർത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അടയ്ക്കണം.
40 പോളിംഗ് സ്റ്റേഷനുകളിൽ ഏകപക്ഷീയമായ വോട്ടെടുപ്പ് നടന്നു എന്നാണു വിഖേ പാട്ടീൽ പറയുന്നത്. എന്നാൽ സംശയങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും തോൽവി അംഗീകരിക്കണമെന്നും നിലേഷ് ലങ്കെ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |