കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സമവായ ചർച്ചകൾക്കായി ആവശ്യമായ തുക ലഭ്യമാക്കി ആക്ഷൻ കൗൺസിൽ. പ്രീ നെഗോഷിയേഷനുവേണ്ടി ആവശ്യപ്പെട്ട 16,71,000 രൂപ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. വിദേശകാര്യ മന്ത്രാലയം ഈ തുക ജിബൂട്ടിയിലെ എംബസിക്ക് കൈമാറും. തുടർന്ന് എംബസി അധികൃതർ യമനിലെ ചർച്ചകൾ നടത്താൻ നിയോഗിച്ച അഭിഭാഷകന് നൽകും. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിൽ തുടരുകയാണ്.
യമനിലെ ഗോത്രതലവന്മാരുമായി ഇടനിലക്കാർ മുഖേന നടത്തിയ ചർച്ചകളുടെ ഫലമായാണ് നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴികൾ തുറന്നത്. 2017ൽ യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യമൻ സുപ്രീംകോടതി കഴിഞ്ഞവർഷം നവംബറിലും തള്ളി. എന്നാൽ അപ്പീൽക്കോടതി വിധിപ്രകാരം ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |