കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം തുടങ്ങാൻ ഹൈക്കോടതി ഉത്തരവ്. സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധികൾക്ക് മത്സരിക്കാൻ കഴിയും വിധം അവരുടെ കാലാവധി പൂർത്തിയാകുന്ന ജൂലായ് 31നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ നിർദ്ദേശിച്ചു. സെനറ്റംഗവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം.എ. മലയാളം വിദ്യാർത്ഥിയുമായ എൻ. ആസിഫ് നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
അനിശ്ചിതമായി നീളുന്ന സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടപ്പാക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിക്കാരനടക്കമുള്ളവർ കഴിഞ്ഞ വർഷം ജൂലായ് 31നാണ് സെനറ്റിലെത്തിയത്. അടുത്ത ജൂലായ് 31ന് കാലാവധി പൂർത്തിയാകാനിരിക്കേ സിൻഡിക്കേറ്റിലേക്ക് മത്സരിക്കാൻ അർഹതപ്പെട്ട അവസരം നഷ്ടമാകാനിടയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ചാൻസലറായ ഗവർണർ നാലു വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതിയിൽ നിലവിലുണ്ടെന്നതാണ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നീളാൻ കാരണമായി സർവകലാശാല ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഗവർണറുടെ നടപടി റദ്ദാക്കിക്കൊണ്ടും പുതിയ നോമിനേഷന് നിർദ്ദേശിച്ചും ആ കേസ് മേയ് 21ന് തീർപ്പാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാൻ വിലയിരുത്തി. സർവകലാശാലാ ചട്ടങ്ങൾ പ്രകാരം, ഒഴിവുകൾ ബാക്കി നിൽക്കുന്നത് തിരഞ്ഞെടുപ്പ് നടത്താൻ തടസമല്ലെന്നും വ്യക്തമാക്കി. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താമെന്ന് കേരള സർവകലാശാല അറിയിച്ചു.
കോടതി ഫീസ് വർദ്ധന
പിൻവലിക്കാൻ ഹർജി
തിരുവനന്തപുരം: കോടതി ഫീസുകൾ സർക്കാർ വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ്സ് ഇന്റഗ്രിറ്റി ആൻഡ് വെൽഫയർ അസോസിയേഷൻ ഹർജി നൽകി. പരിഷ്കരണത്തിലെ പരാതി കേൾക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. മോഹൻ കമ്മിഷനിലാണ് ഹർജി നൽകിയത്. സൗജന്യ നീതി ഉറപ്പാക്കാൻ ബാധ്യസ്ഥരായ സർക്കാർ അശാസ്ത്രീയ ഫീസ് വർദ്ധനയിലൂടെ സാധാരണക്കാരന് നീതി അപ്രാപ്യമാക്കിയെന്നാണ് ഹർജിയിലെ ആരോപണം.
സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കർഷക കോൺഗ്രസ്-എസിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് പി. പ്രസന്നകുമാറിനെ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തു. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിയാണ് നടപടിയെടുത്തതെന്ന് ജനറൽ സെക്രട്ടറി സി.ആർ.വത്സൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |