കൊച്ചി: സി.ആർ.പി.എഫ് അടക്കമുള്ള പാരാമിലിട്ടറി സേനയിലെ അംഗങ്ങൾ ഡ്യൂട്ടിക്കിടെ ഏത് ആക്രമണത്തിൽ കൊല്ലപ്പെട്ടാലും വീരമൃത്യു വരിച്ച സൈനികർക്ക് ലഭിക്കുന്ന പരിഗണന നൽകണമെന്ന നിവേദനം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച സി.ആർ.പി.എഫ് അസി. കമാൻഡാന്റിന് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഉത്തരവ്.
ആലുവ മുപ്പത്തടം സ്വദേശിയായ വിമുക്ത ഭടൻ എം. ബാലന്റെ മകൻ ഷാഹുൽ ഹർഷൻ (28) സി.ആർ.പി.എഫ് സംഘത്തിലെ കോൺസ്റ്റബിളിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഷാഹുൽ ഹർഷന്റെ പിതാവിനോട് വിശദമായ അപേക്ഷ കേന്ദ്രത്തിന് സമർപ്പിക്കാനും കേന്ദ്രത്തോട് മൂന്നു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |