മലപ്പുറം: വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിൽ റേഷൻ കടകളെ കെ-സ്‌റ്റോർ (കേരള സ്‌റ്റോർ) ആക്കി മാറ്റുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. ജില്ലയിലെ ഏഴ് താലൂക്കുകളിലായി 15 കെ-സ്റ്റോറുകൾ തുടങ്ങി ഒരുവർഷം പിന്നിടുമ്പോഴും ഇവിടങ്ങളിലൊന്നും പദ്ധതി യഥാവിധി നടപ്പാക്കിയിട്ടില്ല. റേഷൻ വിതരണത്തിന് പുറമെ മാവേലി സ്റ്റോർ വഴി നൽകുന്ന 13 ഇന സബ്സിഡി സാധനങ്ങളുടെ വിൽപ്പന, മിൽമാ ബൂത്ത്, ഐ.ഒ.സിയുടെ അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ്, 5,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള മിനി ബാങ്കിംഗ്, കോമൺ സർവീസ് സെന്റർ എന്നിങ്ങനെ ആയിരുന്നു സർക്കാരിന്റെ വാഗ്ദാനം. റേഷൻ സാധനങ്ങൾക്ക് പുറമെ കുടുംബശ്രീയുടെ ഏതാനും ഉത്പന്നങ്ങളേ നിലവിൽ കെ - സ്റ്റോറുകളിൽ ഉള്ളൂ.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കെ -സ്റ്റോറുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവുള്ള പ്രദേശങ്ങളിൽ കെ -സ്റ്റോർ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട്, മുഴുവൻ റേഷൻ കടകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തുടക്കത്തിൽ ജില്ലയിൽ അഞ്ച് കെ-സ്റ്റോറുകൾ ആയിരുന്നു ആരംഭിച്ചത്. ശേഷം ഓരോ താലൂക്കുകളിലും രണ്ട് എന്ന തോതിൽ വ്യാപിപ്പിച്ചു.
നഷ്ടക്കയത്തിൽ
കെ- സ്റ്റോറിനായി സപ്ലൈ ഓഫീസർമാരുടെ നിർദ്ദേശപ്രകാരം പുതിയ വാടക മുറികളും അധിക സൗകര്യങ്ങളും ഒരുക്കിയ റേഷൻ കടക്കാർ നഷ്ടം പേറുകയാണ്.
അധിക സൗകര്യങ്ങൾ ഒരുക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്.
കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും നൽകുന്നതിലൂടെ അധിക വരുമാനമായിരുന്നു റേഷൻ കടക്കാർ ലക്ഷ്യമിട്ടതെങ്കിലും പദ്ധതി മുടന്തിയത് തിരിച്ചടിയായി.
പേരിൽ മാത്രമാണ് കെ-സ്റ്റോറാക്കി മാറ്റിയിട്ടുള്ളത്. സാധനങ്ങളൊന്നും ഇല്ലാത്തത് പൊതുജനങ്ങളുമായി തർക്കത്തിന് വഴിവയ്ക്കുന്നുണ്ട്. സാധനങ്ങൾ എത്തിക്കാൻ ചുമതലപ്പെട്ട മാവേലി സ്റ്റേറിൽ തന്നെ സാധനങ്ങളില്ല. അധിക സൗകര്യങ്ങൾ ഒരുക്കിയതിന് വലിയ സാമ്പത്തിക ബാദ്ധ്യത വന്നിട്ടുണ്ട്.
കാടാമ്പുഴ മൂസ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്,
റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |