ടെൽ അവീവ്: ഗാസ സിറ്റിയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ഇരട്ട ബോംബാക്രമണങ്ങളിലായി 42 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അൽ - ഷാതി അഭയാർത്ഥി ക്യാമ്പിൽ 24 പേരും അൽ - തുഫ മേഖലയിൽ 18 പേരും വീതമാണ് മരിച്ചത്. ഗാസ സിറ്റിയിലെ ഹമാസിന്റെ രണ്ട് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതികരിച്ചെങ്കിലും സാധാരണക്കാരുടെ മരണത്തിൽ മൗനം പാലിച്ചു. നിരവധി വീടുകൾ തകർന്നടിഞ്ഞു. ഇതോടെ ഗാസയിലെ മരണ സംഖ്യ 37,550 കടന്നു. ഇതിനിടെ, റാഫയുടെ പടിഞ്ഞാറൻ, വടക്കൻ മേഖലകളിലും ഇസ്രയേൽ കര, വ്യോമ മാർഗ്ഗം വ്യാപക ബോംബാക്രമണം നടത്തി. സുരക്ഷിത മേഖലയെന്ന് പറഞ്ഞിടത്തുനിന്ന് പോലും ജനങ്ങൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ട അവസ്ഥയാണ്. വെള്ളിയാഴ്ച വൈകിട്ട് പടിഞ്ഞാറൻ റാഫയിലെ മവാസിയിൽ സാധാരണക്കാർ തങ്ങിയ ടെന്റുകൾക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. 50 പേർക്ക് പരിക്കേറ്റു. പ്രദേശത്തെ റെഡ് ക്രോസിന്റെ ഓഫീസുകൾക്കും കേടുപാടുണ്ടായി. എന്നാൽ, ഇതിന് പിന്നിൽ തങ്ങളല്ലെന്നാണ് ഇസ്രയേൽ പറയുന്നത്. അന്വേഷണം ആരംഭിച്ചെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |