വാഷിംഗ്ടൺ: യു.എസിലെ ടെക്സസിൽ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ആര്യൻ രഘുനാഥ് ഒരമ്പട്ടി (27), ഫാറൂഖ് ഷെയ്ഖ് (30), ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി സ്വദേശി ലോകേഷ് പാലച്ചാർള (28), തമിഴ്‌നാട് സ്വദേശി ധർഷിനി വാസുദേവൻ (25) എന്നിവരാണ് മരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 3.30ന് വൈറ്റ് സ്ട്രീറ്റിന് സമീപമായിരുന്നു സംഭവം. കാർപൂളിംഗ് ആപ്പിലൂടെ ബുക്ക് ചെയ്ത കാറിൽ ആർക്കൻസോയിലെ ബെന്റൺവില്ലിലേക്ക് പോവുകയായിരുന്നു ഇവർ. നിശ്ചിത സ്ഥലത്തേക്ക് ഒരു കാറിൽ ഒന്നിലധികം പേർക്ക് ഒരുമിച്ച് പോകാൻ സൗകര്യം നൽകുന്നതാണ് കാർപൂളിംഗ് രീതി.
യാത്രാ മദ്ധ്യേ കാറിന്റെ പിന്നിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറി. തുടർന്ന് കാർ പൊട്ടിത്തെറിച്ച് കത്തിയമർന്നു. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ടെക്സസിലെ ബന്ധുവിനെ സന്ദർശിച്ച ശേഷം സുഹൃത്ത് ഫാറൂഖുമായി ബെന്റൺവില്ലിലേക്ക് മടങ്ങുകയായിരുന്നു ആര്യൻ. ലോകേഷ് തന്റെ ഭാര്യയുടെ അടുത്തേക്കും ധർഷിനി ബന്ധുവീട്ടിലേക്കും പോവുകയായിരുന്നു. ഹൈദരാബാദിലെ മാക്സ് അഗ്രി ജെനെറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മേധാവിയാണ് ആര്യന്റെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി. യു.എസിൽ പഠനം പൂർത്തിയാക്കിയ നാല് പേരും അവിടെ തന്നെ ജോലി ചെയ്തുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |