കോഴിക്കോട് : സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം നടത്തിയ ജൂൺ 23ന് ഇനി സാഹിത്യ നഗര ദിനമായി ആചരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ നഗര പ്രഖ്യാപനം നടത്തിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മേയർ. എല്ലാ വർഷവും ഇതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സമഗ്ര സംഭാവനയ്ക്കും യുവ, സത്രീ എഴുത്തുകാർക്കും കുട്ടി എഴുത്തുകാർക്കും തുടങ്ങി ആറ് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് മേയർ പറഞ്ഞു. കോഴിക്കോടിന്റെ ചരിത്രവും സാംസ്കാരിക സാഹിത്യ പൈതൃകം ഓർമ്മിപ്പിക്കുന്ന ഗാനം ആലപിച്ചാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംസാരിച്ചത്. നഗരത്തിൽ കലാഗ്രാമം നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായും മേയറുടെയും നഗരസഭയുടെയും പിന്തുണ ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ആത്മാവുള്ള നഗരം : മന്ത്രി എം.ബി. രാജേഷ്
കോഴിക്കോട്: ആത്മാവുള്ള നഗരത്തിന് ലഭിച്ച അംഗീകാരമാണ് കോഴിക്കോടിന്റെ സാഹിത്യ നഗരപദവിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. യുനസ്കോ സാഹിത്യനഗരി പദവി കോഴിക്കോടിന് ലഭിച്ചതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
മാനവികതയുടെയും സത്യസന്ധതയുടെയും ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഇതിൽ നിന്നാണ് സാഹിത്യവും കലയുമെല്ലാം പിറന്നത്. സാഹ്യത്യകാരന്മാർക്ക് അഭയകേന്ദ്രവും അക്ഷയഖനിയുമായി കോഴിക്കോട് മാറി. ഇവിടെ എത്തുന്നവർക്ക് തിരിച്ചുപോവണമെന്ന് തോന്നാറില്ല. നാട്യങ്ങളില്ലാത്ത മനുഷ്യരാണിവിടെയുള്ളത്. ലോകത്തിന് ലണ്ടൻ എന്നതുപോലെയാണ് കേരളത്തിന് കോഴിക്കോട്. എല്ലാവരെയും സ്വീകരിക്കുന്നതാണ് ഇവിടുത്തുകാരുടെ പാരമ്പര്യം. നൂറ്റാണ്ടുകളുടെ ചരിത്രത്തിന് അവകാശപ്പെട്ടത് കൂടിയാണ് സാഹിത്യ നഗര പദവി. അതിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. ചെറിയ നഗരമാണെങ്കിലും കോഴിക്കോടിന്റെ സവിശേഷത ബോദ്ധ്യപ്പെടുത്താൻ സാധിച്ചത് കൊണ്ടുകൂടിയാണ് സാഹിത്യ നഗരപദവി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് എം.ടി
പങ്കെടുക്കുന്നത് കൊണ്ടല്ല: മന്ത്രി
കോഴിക്കോട്: കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചതിന്റെ പ്രഖ്യാപനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മന്ത്രി എം.ബി. രാജേഷ്. എം.ടി. വാസുദേവൻനായർ പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് ശനിയാഴ്ച ജില്ലയിലുണ്ടായിട്ടും മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന ആരോപണം ഉയർന്നതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ആരോപണം ശരിയല്ലെന്നും എം.ടിയെപോലെ ഒരാളെ കരുവാക്കി ആരോപണം ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ സങ്കുചിത താത്പര്യമാണ് ആരോപണത്തിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
വേദിയിലിരിക്കാതെ യു.ഡി.എഫ്
ശനിയാഴ്ച കോഴിക്കോട് നഗരത്തിലെത്തിയിട്ടും സാഹിത്യനഗരം പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ധാർഷ്ട്യവും കോഴിക്കോട്ടെ സാംസ്കാരിക,പൊതു സമൂഹ സമൂഹത്തെ അപമാനിക്കലുമാണെന്ന് ആരോപിച്ച യു.ഡി.എഫ് കൗൺസിലർമാർ ചടങ്ങിനെത്തിയെങ്കിലും വേദിയിലിരുന്നില്ല. യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത ഉൾപ്പടെയുള്ള യു.ഡി.എഫ് കൗൺസിലർമാർ വേദിയിൽ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രി സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുമായി വേദി പങ്കിടാത്തത് അദ്ദേഹത്തോടുള്ള പ്രതികാര നടപടിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ചടങ്ങിൽ മുഖ്യമന്ത്രിയെ വിമർശിച്ച എം.ടിയോടുള്ള പ്രതികാര നിലപാടുകൊണ്ടാണ് പരിപാടിയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത്.
യുനെസ്കോ പ്രഖ്യാപിച്ച സാഹിത്യനഗര പദവിക്ക് കോഴിക്കോട് അർഹത നേടിയിട്ട് ഒരു വർഷം കഴിഞ്ഞു. മുഖ്യമന്ത്രിയെ കാത്തിരുന്നതിനാലാണ് ലോഗോ പ്രകാശനവും വജ്ര ജൂബിലി സമ്മാനദാന സമർപ്പണവും നീണ്ടുപോയതെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |