കോവളം: തിരുവല്ലത്തും പാച്ചല്ലൂരിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മോഷണ പരമ്പരയിലെ പ്രധാനി അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശിയായ കൊമ്പൻ ഷിബുവിനെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. കൂട്ടുപ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികൾ ഒളിവിലാണ്. ഇവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന.
തിരുവല്ലം പാച്ചല്ലൂർ മേഖലയിൽ കുറച്ചുദിവസങ്ങളായി ആളില്ലാത്ത വീടുകളിലും മറ്റും മോഷണം നടന്നതായി പരാതി ഉയർന്നിരുന്നു. ഇന്നലെയും തിരുവല്ലം സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. പാച്ചല്ലൂർ തോപ്പടി ജംഗ്ഷനു സമീപം കരുണാഭവനിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സോമന്റെ വീട്ടിൽ നടന്ന മോഷണശ്രമം സംബന്ധിച്ചാണ് പുതിയ പരാതി നൽകിയത്. തേക്കുതടി കൊണ്ടുണ്ടാക്കിയ വീടിന്റെ പ്രധാനവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇരുനിലവീട്ടിലെ എല്ലാ മുറിയിലെയും അലമാരകൾ കുത്തിപ്പൊളിച്ചു. സാധനങ്ങൾ പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാത്തതിനാൽ ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ഒരാഴ്ചയായി ടെക്നോപാർക്കിന് സമീപത്ത് താമസിക്കുന്ന മകന്റെ ഒപ്പമായിരുന്നു. ഇന്നലെ സന്ധ്യയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമമറിഞ്ഞത്.
ഇതേ ദിവസം പാച്ചല്ലൂർ ചുടുകാട് ദേവീക്ഷേത്രത്തിന് സമീപവും പാച്ചല്ലൂർ ബൈപ്പാസ് റോഡിൽ കൊല്ലംതറ ടോൾ പ്ലാസയ്ക്ക് സമീപം ഹനീഫ- ഷംല ദമ്പതികളുടെ വീട്ടിലും കയറിയത് കൊമ്പൻ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് വിവരം.
വീട്ടുകാർ വള്ളക്കടവിലുള്ള മറ്റൊരു വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. മുൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ, ചുമരലമാര തകർത്ത് സി.സി ടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിക്കുകയായിരുന്നു.
ഫോട്ടോ:
1. പാച്ചല്ലൂർ കരുണാഭവനിൽ സോമന്റെ വീട്ടിലെ അലമാര കുത്തിത്തുറന്ന്
വസ്ത്രങ്ങളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ
2. പൂട്ട് തകർത്ത പ്രധാന വാതിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |