തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തു. മഴയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം. വാഹനങ്ങൾക്ക് മുകളിലേക്കടക്കം മരങ്ങൾ വീണു. നിരവധി വീടുകൾ തകർന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിനും കെ.എസ്.ആർ.ടി.സി ബസിനും മുകളിലേക്ക് മരംവീണ് കാർ യാത്രികൻ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റു. ബസ് യാത്രക്കാരിൽ ചിലർക്കും നിസാര പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നേര്യമംഗലത്തെ അപകടം. രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ കുപ്പമലയിൽ ജോസഫാണ് (പൊന്നച്ചൻ, 63 ) മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ അന്നക്കുട്ടി, മകൾ അഞ്ജുമോൾ, മരുമകൻ ജോബി ജോൺ എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ജുമോൾ ഗർഭിണിയാണ്. ബസിന് മുകളിലേക്ക് വീണ മരം ഇവർ സഞ്ചരിച്ചിരുന്ന ഓൾട്ടോ കാറിലേക്കും പതിക്കുകയായിരുന്നു. മറ്റൊരു മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ പതുക്കെ നീങ്ങുന്നതിനിടെയാണ് സംഭവം. കാർ പൂർണമായും തകർന്നു. പിൻസീറ്റിലായിരുന്നു ജോസഫ്. ജോബിയാണ് കാർ ഓടിച്ചിരുന്നത്. ഒന്നര മണിക്കൂറോളം ഇവർ കാറിനുള്ളിൽപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുക്കും മുമ്പേ ജോസഫ് മരിച്ചു.മരങ്ങൾ മുറിച്ചു നീക്കി രാത്രി ഏഴരയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
സംസ്ഥാനത്ത് അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. മഹാരാഷ്ട്ര മുതൽ കേരളതീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ ഫലമായാണിത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത. തീരദേശ, മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |