ഏഥൻസ്: ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീയ്ക്ക് കാരണക്കാരായ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദ്വീപിന് സമീപത്തു കൂടി സഞ്ചരിച്ച ആഡംബര നൗകയിലെ സഞ്ചാരികളാണ് പിടിയിലായത്. ഇവർ നൗകയിൽ വച്ച് നടത്തിയ കരിമരുന്ന് പ്രയോഗമാണ് കാട്ടുതീയിലേക്ക് നയിച്ചത്. ദ്വീപിലെ ഏക പൈൻ വനത്തിന് ഗുരുതരമായ നാശമുണ്ടായി. തീ ഏറെ പാടുപെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. കടൽ മാർഗ്ഗം ദ്വീപിലേക്കെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഹെലികോപ്റ്ററിലൂടെ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. കടൽത്തീരത്ത് നിന്ന് വനത്തിലേക്കെത്തൊൻ റോഡുകളില്ലാത്തതിനാലാണ് ഹെലികോപ്റ്ററുകളെ ആശ്രയിച്ചത്. അറസ്റ്റിലായവരെല്ലാം ഗ്രീക്ക് പൗരന്മാരാണ്. ഇവരെ കോടതിയിൽ ഹാജരാക്കും. ശക്തമായ ചൂട് മൂലം ഗ്രീസിന്റെ പല ഭാഗങ്ങളിലും വ്യാപകമായി കാട്ടുതീ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം മാത്രം ചെറുതും വലുതുമായ 64 കാട്ടുതീകളാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |