കഴിഞ്ഞ സർക്കാരിന്റെ കേന്ദ്ര ബഡ്ജറ്റിൽ ചെലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണത്തിന് ഊന്നൽ നൽകാനുള്ള ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയ്ക്ക് ആവേശം പകർന്നിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ദുരിതകാലം മറികടന്ന് വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് ഭവന നിർമ്മാണ മേഖല ഇതോടെ നീങ്ങുമെന്നാണ് പ്രമുഖ ബിൽഡർമാർ പ്രതീക്ഷിക്കുന്നത്. ഓഹരി, കമ്പോള ഉത്പന്ന, സ്വർണ വിപണികൾ നിക്ഷേപകർക്ക് കഴിഞ്ഞ വർഷം വൻ നേട്ടം നൽകിയതിനാൽ ഭൂമി, ഫ്ളാറ്റ്, അപ്പാർട്ട്മെന്റ്, വീട് എന്നിവയുടെ വില്പന വരും മാസങ്ങളിൽ കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള മാന്ദ്യം ശക്തമായതിനാൽ വായ്പകളുടെ പലിശ സെപ്തംബറിന് ശേഷം കുറയുമെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നത്. നിർമ്മാണ സാമഗ്രികളുടെ വിലയിലുണ്ടാകുന്ന കുറവും റിയൽ എസ്റ്റേറ്റ് വിപണിക്ക് കരുത്ത് പകരും.
കാർഷിക മേഖലയിലെ ഉണർവും റിയൽ എസ്റ്റേറ്റ് രംഗത്തിന് ഗുണമാകും. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്‌ളാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കുമൊപ്പം ഭൂമിയുടെ വിൽപ്പനയിലും മികച്ച ഉണർവ് ദൃശ്യമാണ്. വൻകിട , ഇടത്തരം നഗരങ്ങളിലാണ് നിലവിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ നിക്ഷേപം ഒഴുകിയെത്തുന്നത്. നിർമ്മാണം പൂർത്തിയായ ഫ്‌ളാറ്റുകളും വില്ലകളും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടെന്ന് ബിൽഡർമാർ പറയുന്നു. ശക്തമായ നിയന്ത്രണ സംവിധാനം വന്നതോടെ നിക്ഷേപകർക്ക് ഈ രംഗത്ത് വിശ്വാസ്യത വർദ്ധിച്ചു. അസംസ്‌കൃത സാധനങ്ങളുടെ അതി ഭീകരമായ വിലക്കയറ്റവും നിർമ്മാണ തൊഴിലാളികളുടെ ദൗർലഭ്യവും ഉയർന്ന കൂലിച്ചെലവുമാണ് ഫ്‌ളാറ്റ്, വില്ല നിർമ്മാതാക്കളെ വലയ്ക്കുന്നത്. എന്നാൽ നിർമ്മാണ സാമഗ്രികളുടെ വില കുറയുന്ന ട്രെൻഡ് ഇപ്പോൾ ദൃശ്യമാണെന്നും അവർ പറയുന്നു.
ഭവനമേഖലയിലെ വളർച്ചയിൽ സമ്പന്നരാകുന്നവർ
രാജ്യത്തെ ഏറ്റവും വലിയ അഞ്ച് മുൻനിര സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക്ക്, അദാനി ഗ്രൂപ്പ്, ശ്രീ സിമന്റ്, ഡാൽമിയ, നുവോകൊ എന്നിവയുടെ വിപണി വിഹിതം അടുത്ത വർഷം മാർച്ചോടെ 55 ശതമാനമായി ഉയരുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്തും ഭവന മേഖലയിലും ദൃശ്യമാകുന്ന മികച്ച വളർച്ച ഇന്ത്യൻ സിമന്റ് കമ്പനികൾക്ക് വൻനേട്ടമാകുമെന്നും ഇവർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |