ഡൽഹി: മുംബയ്, ഡൽഹി, ബംഗളൂരു. രാജ്യത്തെ മെട്രോ നഗരങ്ങളെന്ന് വിളിക്കപ്പെടുന്ന ഇവിടങ്ങളിൽ സ്ഥലത്തിന്റെ വില റോക്കറ്റ് കുതിക്കുന്ന പോലെ ഉയരുകയാണ്. ഇതോടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ ബദൽമാർഗങ്ങൾ തേടുകയാണ്. ഇന്ത്യയിലെ മറ്റ് നഗരങ്ങൾ ലക്ഷ്യം വച്ച് അവർ ഒരു മാറ്റം നടത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ഉതകുന്ന വിതത്തിലുള്ള നഗരങ്ങൾ ഏതൊക്കെയാണ് കണ്ടെത്തുകയാണ് ഈ രംഗത്തുള്ളവർ. ഇപ്പോഴിതാ അവർക്ക് സഹായകമാകുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.
പ്രോപ്പർട്ടി റിസർച്ച് സ്ഥാപനമായ കോളിയേഴ്സ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിൽ വളർന്നുവരുന്ന 17 ഹോട്ട്സ്‌പോട്ട് നഗരങ്ങളെ കണ്ടെത്തി. ഓഫീസുകൾ, വെയർഹൗസിംഗ്, ടൂറിസം, റെസിഡൻഷ്യൽ, സീനിയർ ലിവിംഗ് എന്നിവയുൾപ്പെടെ വിവിധ പ്രോപ്പർട്ടി തരങ്ങളിൽ ഈ നഗരങ്ങൾ അതിവേഗ വളർച്ച കൈവരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അമൃത്സർ, അയോദ്ധ്യ, ജയ്പൂർ, കാൺപൂർ, ലഖ്നൗ, വാരാണസി, ഇൻഡോർ എന്നിവയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന നഗരങ്ങൾ. കിഴക്കൻ മേഖലയിൽ പട്നയും പുരിയും ഉൾപ്പെടും. പടിഞ്ഞാറ് ഭാഗത്ത് ദ്വാരക, നാഗ്പൂർ, ഷിർദി, സൂറത്ത് ദക്ഷിണേന്ത്യയിൽ കോയമ്പത്തൂർ, കൊച്ചി, തിരുപ്പതി, വിശാഖപട്ടണം എന്നീ നഗരങ്ങളുമാണുള്ളത്. ഈ നഗരങ്ങൾ ഭാവിയിലെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
നാല് ഘടകങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടതെന്ന് കോളിയേഴ്സ് ഇന്ത്യയുടെ സിഇഒ ബാദൽ യാഗ്നിക് പറഞ്ഞു. വർക്ക്സ്‌പേസ് ലാൻഡ്സ്‌കേപ്പുകളിലെ മാറ്റങ്ങൾ, വിവിധ ഇടനാഴികളിലെ ഇൻഫ്രാസ്ട്രക്ചർ വളർച്ച, ടൂറിസം (പ്രത്യേകിച്ച് ആത്മീയ വിനോദസഞ്ചാരം), ഇന്റർനെറ്റ് കാരണം വർദ്ധിച്ച ഡിജിറ്റലൈസേഷൻ എന്നിവയാണ് ആ ഘടകങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുത്ത 17 നഗരങ്ങളിൽ പ്രത്യേകമായി കണ്ടുവരുന്ന പ്രവണതയും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കോയമ്പത്തൂർ, കൊച്ചി, ഇൻഡോർ എന്നീ നഗരങ്ങൾ ശക്തമായ സാറ്റലൈറ്റ് ഓഫീസ് മാർക്കറ്റുകളായി ഉയർന്നുവരുന്നു. ജയ്പൂർ, കാൺപൂർ, ലഖ്നൗ, നാഗ്പൂർ, പട്ന, സൂറത്ത് എന്നിവിടങ്ങളിൽ ഡിജിറ്റലൈസേഷൻ വർദ്ധിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. അമൃത്സർ, അയോദ്ധ്യ, ദ്വാരക, പുരി, ഷിർദി, തിരുപ്പതി, വാരണാസി തുടങ്ങിയ നഗരങ്ങൾ ആത്മീയ വിനോദസഞ്ചാരത്തിന്റെ വളർച്ചയിൽ നിന്ന് പ്രയോജനം നേടാൻ ഒരുങ്ങുകയാണെന്നും വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2030ഓടെ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖല 1 ട്രില്യൺ ഡോളറായും 2050ഓടെ 5 ട്രില്യൺ ഡോളറായും വളർച്ച കൈവരിക്കുമെന്ന് കോളിയേഴ്സ് പ്രവചിക്കുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 100 നഗരങ്ങളിലെ ജനസംഖ്യ പത്ത് ലക്ഷം കടക്കാനും സാദ്ധ്യതയുണ്ട്. ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ (എൻഐപി), പിഎം ഗതിശക്തി പദ്ധതികൾ ഒന്നാം നിര നഗരങ്ങളുടെ വളർച്ചയെ നയിക്കുന്നതിൽ നിർണായകമാണ്.
ഡിജിറ്റൽ സാദ്ധ്യതകളുടെ വളർച്ച ചെറിയ നഗരങ്ങളെ ഡാറ്റാ സെന്ററുകളുടെയും സ്മാർട്ട് ഇൻഫ്രാസ്ട്രക്ചറിന്റെയും കേന്ദ്രമാക്കി മാറ്റുന്നു. ജയ്പൂർ, കാൺപൂർ, ലഖ്നൗ തുടങ്ങിയ നഗരങ്ങൾ ഇകൊമേഴ്സ്, ഡാറ്റ ഉപഭോഗം കാരണം റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ വളർച്ചയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമൃത്സർ, അയോധ്യ, വാരണാസി, തിരുപ്പതി തുടങ്ങിയ ക്ഷേത്ര നഗരങ്ങൾ ആത്മീയ ടൂറിസത്തിൽ നിന്ന് പ്രയോജനം നേടും. അതുകൊണ്ട് തന്നെ ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യാവശ്യമാണ്. കൂടാതെ ഇവിടെ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ നിക്ഷേപം ആകർഷിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |