യൂറോ കപ്പ് സെമിഫൈനലിൽ ഇംഗ്ളണ്ട് ഇന്ന് ഹോളണ്ടിനെ നേരിടുന്നു
രാത്രി 12.30ന് സോണി ടെൻ സ്പോർട്സ് ചാനലിലും സോണി ലിവിലും
ഡോർട്ട്മുണ്ട് : കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ യൂറോ കപ്പ് ഇക്കുറിയും ഇംഗ്ളണ്ടിനെ രണ്ട് കടമ്പകൾ അകലെ മോഹിപ്പിക്കുന്നു. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ കരുത്തരായ ഹോളണ്ടിനെയാണ് ഇംഗ്ളണ്ടിന് നേരിടേണ്ടത്. കഴിഞ്ഞ ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റുപോയവരാണ് ഗാരേത്ത് സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ളണ്ടുകാർ. ഇത്തവണ തുടക്കത്തിൽ അൽപ്പം പതറിയെങ്കിലും പതിയെ താളം വീണ്ടെടുത്ത് അവസാന നാലിലേക്ക് എത്തിയിരിക്കുകയാണ് ഇംഗ്ലീഷുകാർ. മറുവശത്ത് ഡച്ചുകാർ ഓരോ മത്സരം കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടനത്തിലൂടെ ടീമെന്ന നിലയിൽ ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിന്റെ വെല്ലുവിളി പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഹാരി കേൻ നയിക്കുന്ന ഇംഗ്ളണ്ട് സെമി ബെർത്ത് സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് സമനിലയിലായിരുന്നതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. മത്സരത്തിന്റെ 75-ാം മിനിട്ടിൽ ബ്രീൽ എംബോളോയിലൂടെ ആദ്യ ഗോളടിച്ചത് സ്വിസ് ആയിരുന്നെങ്കിലും അഞ്ചുമിനിട്ടിനകം ബുക്കായോ സാക്കയിലൂടെ തിരിച്ചടിച്ചാണ് ഇംഗ്ളണ്ട് കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. മാനുവൽ അകാൻജിയെടുത്ത സ്വിസിന്റെ ആദ്യ പെനാൽറ്റി തട്ടിക്കളഞ്ഞ ഗോളി ജോർദാൻ പിക്ഫോഡാണ് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
ഹോളണ്ട് ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തുർക്കിയെയാണ് മറികടന്നത്. 35-ാം മിനിട്ടിൽ ഗോൾ വഴങ്ങേണ്ടിവന്നിട്ടും രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു ഹോളണ്ട്. സറ്റെഫാൻ ഡി വ്രിജും സെൽഫ് ഗോൾ സമ്മാനിച്ച മെർട്ട് മുൾഡറും ചേർന്നാണ് ഹോളണ്ടിനെ സെമിയിലേക്ക് കയറ്റിവിട്ടത്.
സെമിയിലേക്കുള്ള വഴി
ഇംഗ്ളണ്ട്
ഗ്രൂപ്പ് സിയിൽ ഒരു ജയവും രണ്ട് സമനിലകളുമായി അഞ്ചു പോയിന്റ് നേടി ഒന്നാമന്മാർ.
ആദ്യ മത്സരത്തിൽ സെർബിയയെ 1-0ത്തിന് തോൽപ്പിച്ചു. തുടർന്ന് ഡെന്മാർക്കുമായി 1-1നും സ്ളൊവേനിയയുമായി ഗോൾരഹിതമായും സമനില വഴങ്ങി.
പ്രീ ക്വാർട്ടറിൽ സ്ളൊവാക്യയെ 2-1ന് കീഴടക്കി.
ക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ ഷൂട്ടൗട്ടിൽ 5-3ന് മറികടന്നു.
ഹോളണ്ട്
ഗ്രൂപ്പ് ഡിയിൽ ഓരോ ജയവും തോൽവിയും സമനിലയുമായി നാലുപോയിന്റ് നേടി മികച്ച മൂന്നാം സ്ഥാനക്കാരെന്ന ലേബലിലാണ് പ്രീ ക്വാർട്ടറിലെത്തിയത്.
ആദ്യ മത്സരത്തിൽ പോളണ്ടിനെ 2-1ന് തോൽപ്പിച്ചു. തുടർന്ന് ഫ്രാൻസുമായി ഗോൾരഹിത സമനില, ആസ്ട്രിയയോട് 3-2ന്റെ തോൽവി.
പ്രീ ക്വാർട്ടറിൽ 3-0ത്തിന് റൊമേനിയയെ കീഴടക്കി.
ക്വാർട്ടറിൽ തുർക്കിയെ തോൽപ്പിച്ചത് 2-1ന്.
ഇവർ തുറുപ്പുചീട്ടുകൾ
ലോകോത്തര ഡിഫൻഡറായ നായകൻ വിർജിൽ വാൻഡിക്ക്, യുവ ഡിഫൻഡർ നഥാൻ അകെ. അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോളടിക്കാൻ മ ടിയില്ലാത്ത കോഡി ഗാപ്കോ, പരിചയ സമ്പന്നനായ മെംഫിസ് ഡെപ്പേയ് തുടങ്ങിയവരാണ് ഡച്ച് നിരയിലെ മികച്ച താരങ്ങൾ
നായകൻ ഹാരി കേൻ, റയൽ മാഡ്രിഡിന്റെ യുവനക്ഷത്രം ജൂഡ് ബെല്ലിംഗ്ഹാം, ബുകായോ സാക്ക,ഫിൽ ഫോഡൻ,ഗോളി പിക്ഫോഡ് തുടങ്ങിയവരുടെ കരുത്തിലാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്.
1
ആദ്യമായാണ് ഇംഗ്ളണ്ട് യൂറോ കപ്പിൽ തുടർച്ചയായ ടൂർണമെന്റുകളിൽ സെമിയിലെത്തുന്നത്. കഴിഞ്ഞ സെമിയിൽ ഡെന്മാർക്കിനെ 2-1ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയിരുന്നത്.
20
വർഷത്തിന് ശേഷമാണ് ഹോളണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തുന്നത്. 2004ലാണ് ഇതിന് മുമ്പ് സെമിയിലെത്തിയത്. അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനോട് 2-1ന് തോൽക്കുകയായിരുന്നു.
34
മത്സരങ്ങളിലാണ് ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. 14 മത്സരങ്ങളിൽ ഇംഗ്ളണ്ടിന് ജയം. 10 മത്സരങ്ങളിൽ ഹോളണ്ട് ജയിച്ചു. 10 കളി സമനില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |