ന്യൂഡൽഹി: ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കൊഹ്‌ലി. മാത്രമല്ല, ഏറെപ്പേർ ഇഷ്ടപ്പെടുന്ന താരദമ്പതികൾ കൂടിയാണ് വിരാടും അനുഷ്‌ക ശർമ്മയും. അടുത്തിടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ വിശേഷങ്ങൾ കൊഹ്‌ലി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൊഹ്‌ലിയും കുടുംബവും ഇന്ത്യ വിടുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിവിധ സ്‌പോർട്‌സ് മാദ്ധ്യമങ്ങളും ദേശീയ മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.
ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ താരം ട്വന്റി 20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതോടെ യുകെയിലേയ്ക്ക് താമസം മാറ്റാനാണ് വിരാടിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ലോകകപ്പ് വിജയാഘോഷത്തിന് പിന്നാലെ കുടുംബത്തെ കാണാനായി വിരാട് ലണ്ടനിലേയ്ക്ക് വിമാനം കയറിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. കഴിഞ്ഞവർഷം ഡിസംബറിൽ സജീവ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത താരം നേരെ പോയത് യുകെയിലേയ്ക്കായിരുന്നു. വിരാടിന്റെയും കുടുംബത്തിന്റെയും യുകെയിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
വിരാടിന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുഞ്ഞ് ജനിച്ച് അഞ്ച് ദിവസത്തിനുശേഷമായിരുന്നു വിരാട് ഇക്കാര്യം അറിയിച്ചത്. കുഞ്ഞ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചതുകൊണ്ടാണ് കുടുംബം ഇക്കാര്യം ഉടൻ പുറത്തുവിടാത്തതെന്നാണ് ആരാധകരുടെ നിരീക്ഷണം.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ ഡയറക്‌ടർമാരാണ് വിരാടും അനുഷ്‌കയുമെന്നും റിപ്പോർട്ടുകളുണ്ട്. യുകെ വെസ്റ്റ് യോർക്‌ഷയർ ആസ്ഥാനമായുള്ള കമ്പനിയുടെ മൂന്ന് ഡയറക്‌ടർമാരിൽ രണ്ടുപേർ വിരാടും ഭാര്യയുമാണെന്നാണ് വിവരം. ഇരുവരും യുകെയിലേയ്ക്ക് താമസം മാറുന്നതിന്റെ സൂചനയായി ആരാധകർ ഇതും ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |