SignIn
Kerala Kaumudi Online
Thursday, 11 July 2024 6.02 PM IST

ദീപുവിന്റെ കൊലപാതകം ആസൂത്രിതം; അന്വേഷണം ജെസിബി ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

deepu

തിരുവനന്തപുരം: ജെസിബി വാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയ ക്രഷർ ഉടമയുടെ കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി തമിഴ്‌നാട് പൊലീസ്. സ്ഥലം നേരത്തെ തീരുമാനിച്ച് വാഹനം ഇവിടെ എത്തിച്ച് കൊല നടത്തുകയായിരുന്നുവെന്നാണ് പ്രഥമിക നിഗമനം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ജെസിബി ഓപ്പറേറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒന്നിലേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.

തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവാണ് (45) മരിച്ചത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവർന്നിരുന്നു.

ജെസിബി ഓപ്പറേറ്റർമാരെയും ദീപുവിന്റെ ഫോൺരേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ദീപുവിന്റെ കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളാണ് പ്രതിയെന്നാണ് സംശയിക്കുന്നത്. ജെസിബി വാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയ ദീപു ഒരു ജെസിബി ഓപ്പറേറ്ററെയും നെയ്യാറ്റിൻകരയിൽ നിന്ന് ഒപ്പം കൂട്ടിയിരുന്നതായാണ് വിവരം.

ദീപു സഞ്ചരിച്ച കാർ മാർത്താണ്ഡം ഭാഗത്തേക്ക് പോയതിന് ശേഷം കളിയിക്കാവിള ഭാഗത്തേക്ക് തിരികെ മടങ്ങിവരുന്നതായും വീണ്ടും യുടേണെടുത്ത് പെട്രോൾ പമ്പിന് സമീപത്തായി പാർക്ക് ചെയ്യുന്നതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിൽ ദീപുവിന് ഒപ്പമുണ്ടായിരുന്ന ആൾ അതിർത്തി കടന്നതിന് പിന്നാലെ ആയുധം വച്ച് ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവന്നതാവാമെന്നാണ് പൊലീസ് നിഗമനം. റോഡരികിൽ വാഹനം നിർത്തിയപ്പോൾ കൊലപാതകം നടത്തി കാറിലുണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞതാവാം. കാറിന്റെ പിൻസീറ്റിലിരുന്നാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന ദീപുവിന്റെ കഴുത്ത് മുറിച്ചത്.

തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇന്നലെ പുലർച്ചെ 2.30നാണ് ദീപുവിന് അപകടമുണ്ടായെന്ന് ഭാര്യയെ തമിഴ്‌നാട് പൊലീസറിയിച്ചത്. അവർ ഉടൻ മാനേജർ ഷാജനെ വിവരമറിയിച്ചു. ഷാജനെത്തുമ്പോൾ ദീപുവിന്റെ വീട്ടിൽ മലയിൻകീഴ് പൊലീസെത്തിയിരുന്നു. മരണവിവരമറിയിക്കാതെയാണ് ഭാര്യയെ കളിയിക്കാവിളയിലെത്തിച്ചത്. അവിടെയെത്തിയ ശേഷമാണ് വിവരമറിയിച്ചത്ത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DEEPU MURDER CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.