മലപ്പുറം: സിവിൽ സപ്ളൈസ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കോടികൾ വിലവരുന്ന റേഷൻ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ളൈസ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കാണാതായത്.
ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എട്ട് ജീവനക്കാർക്കെതിരെയാണ് കൽപ്പഞ്ചേരി പൊലീസ് കേസെടുത്തത്.
അതിനിടെ , സപ്ളൈകോയുടെ കടയ്ക്കൽ ഗോഡൗണിൽ നിന്ന് 2600 ചാക്ക് ഭക്ഷ്യധാന്യം കാണാതായ സംഭവത്തിൽ സപ്ലൈകോ വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താലൂക്ക് സപ്ലൈ ഓഫീസർ മാർച്ചിൽ നടത്തിയ പരിശോധനയിൽ എട്ട് ലോഡ് ഭക്ഷ്യധാന്യം കുറവുള്ളതായി കണ്ടെത്തിയിരുന്നു. മേയിൽ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ നടത്തിയ പരിശോധനയിൽ 13 ലോഡ് ഭക്ഷ്യധാന്യം കുറവുണ്ടെന്നും ബോദ്ധ്യമായി. അതിന് പിന്നാലെ കഴിഞ്ഞമാസം ഓഫീസർ ഇൻ ചാർജ്ജ് അടക്കം ഗോഡൗണിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ ക്രമക്കേട് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്രിമിനൽ കേസ് എടുക്കുകയും ഭക്ഷ്യധാന്യം നഷ്ടമായ വഴി കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്തത്. എഫ്.സി.ഐയും സംസ്ഥാന സർക്കാരും റേഷൻകടകൾ വഴി വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യധാന്യമാണ് നഷ്ടമായത്.
എന്നാൽ പലപ്പോഴായി കേടായ ഭക്ഷ്യധാന്യങ്ങൾ നശിപ്പിച്ചതിനാലാണ് സ്റ്റോക്കിൽ കുറവ് വന്നതെന്ന് ഗോഡൗണിലെ ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ കേടായാൽ ഡിപ്പോ മാനേജരെ അറിയിക്കണം. തുടർന്ന് ക്വാളിറ്റി മാനേജർ നടത്തുന്ന പരിശോധനയിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയാലേ നശിപ്പിക്കാവു. എന്നാൽ കടയ്ക്കൽ ഗോഡൗണിൽ ഇതൊന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |